കുടുംബശ്രീ "ധീരം' മൂന്നാംഘട്ടത്തിലേക്ക്
കൊച്ചി കുടുംബശ്രീ ജെൻഡർ ഡെവലപ്മെന്റ് വിഭാഗം സ്പോർട്സ് കേരള ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ധീരം പദ്ധതി ജില്ലയിൽ മൂന്നാംഘട്ടത്തിലേക്ക്. സ്ത്രീകളെയും കുട്ടികളെയും സ്വയം പ്രതിരോധത്തിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റി അതുവഴി സമൂഹത്തിലെ ലിംഗാധിഷ്ഠിത അതിക്രമം കുറയ്ക്കുകയാണ് ധീരം പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടമായി ഓരോ ജില്ലയിൽനിന്ന് തെരഞ്ഞെടുത്ത രണ്ടുപേർവീതം മാസ്റ്റർ പരിശീലനം പൂർത്തിയാക്കിയിരുന്നു. കരാട്ടെ പരിശീലനമാണ് പദ്ധതിയിൽ നൽകുന്നത്. രണ്ടാംഘട്ടത്തിൽ മാസ്റ്റർ റിസോഴ്‌സ്‌പേഴ്‌സണുകളുടെ നേതൃത്വത്തിൽ 27 ജില്ലാ റിസോഴ്‌സ്‌പേഴ്‌സൺമാർ പരിശീലനം നേടി. മൂന്നാംഘട്ടത്തിൽ 14 മാതൃകാ സിഡിഎസുകളിൽ പദ്ധതി നടപ്പാക്കും. അതിന് ഗ്രൂപ്പ് രൂപീകരണവും കർമപദ്ധതിയും പൂർത്തിയായി. പരിശീലനം പൂർത്തിയാക്കിയ ജില്ലാ റിസോഴ്‌സ്‌പേഴ്സൺമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ശനിയാഴ്‌ച കുടുംബശ്രീ മിഷന്റെ ജില്ലാ കോ–-ഓർഡിനേറ്റർ ടി എം റെജീന വിതരണം ചെയ്തു. അസി. ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ അനുമോൾ, ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ ടി മണി, എംഇ ജില്ലാ പ്രോഗ്രാം മാനേജർ പി എ അജിത്, സ്നേഹിത ജീവനക്കാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com