അങ്കമാലിയിൽ 
മാലിന്യനീക്കം 
പാളുന്നു



അങ്കമാലി നഗരസഭ ഹരിതകർമസേനവഴി ശേഖരിക്കുന്ന പ്ലാസ്റ്റിക്, ചെരിപ്പ്, ഇ- വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യം പലവാർഡുകളിലും വഴിവക്കിലും മതിലുകളുടെ മുകളിലും കൂട്ടിയിടുന്നത്‌ പതിവായി. ആക്രി പെറുക്കാൻ വരുന്നവർ ആവശ്യമുള്ളവ എടുത്ത് ബാക്കി വലിച്ചുവാരി ഇട്ടിരിക്കുന്ന അവസ്ഥയിലുമാണ്. നായകൾ വലിച്ചുകീറിയും കാക്ക കൊത്തിയും മാലിന്യം ജലാശയങ്ങളിലും എത്തുന്നുണ്ട്‌. പഴയ നഗരസഭാ കെട്ടിടത്തിന്റെ പിന്നാമ്പുറം പ്ലാസ്റ്റിക്‌മാലിന്യക്കൂമ്പാരമായി. അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ മലമൂത്രവിസർജനം നടത്തിയും ദുർഗന്ധം വമിക്കുന്ന അവസ്ഥയിലുമാണ് ഇവിടം. പാത്രങ്ങളിലുംമറ്റും വെള്ളം കെട്ടിനിന്ന് കൊതുകുവളർത്തൽകേന്ദ്രമായും പ്രദേശം മാറിക്കൊണ്ടിരിക്കുന്നു. മഴ പെയ്യുമ്പോൾ മാലിന്യം ഒലിച്ചിറങ്ങി തൊട്ടടുത്തുള്ള ഹോട്ടലിനും പ്രദേശവാസികൾക്കും ഭീഷണിയായി മാറുകയാണ്. നഗരസഭാ ആരോഗ്യവിഭാഗം കുത്തഴിഞ്ഞ് നാഥനില്ലാത്ത അവസ്ഥയിലേക്ക് പോകുന്നതിന്റെ നേർചിത്രമാണിത്. കഴിഞ്ഞ കൗൺസിൽ യോഗങ്ങളിൽ ഉൾപ്പെടെ ആവശ്യം ഉന്നയിച്ചിട്ടും അധികാരികൾ കേട്ടമട്ടില്ല. അടിയന്തരമായി പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസും എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി പി എൻ ജോഷിയും മുന്നറിയിപ്പ് നൽകി. Read on deshabhimani.com

Related News