വ്യാപാരസ്ഥാപനങ്ങള്‍ 
പരിശോധിച്ച് കലക്‍ടര്‍



തൊടുപുഴ ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകൾ നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി കലക്‍ടർ വി വിഗ്നേശ്വരി തൊടുപുഴയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ആറ് സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴ ചുമത്തുന്നതടക്കമുള്ള നിയമ നടപടികൾക്ക് നോട്ടീസ് നൽകി.  വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ജില്ലയിൽ എല്ലായിടത്തും നടത്തുമെന്ന് കലക്‌ടർ പറഞ്ഞു. വിലവിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, മുദ്രപതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പായ്‍ക്ക്ചെയ്‍ത ഉൽപ്പന്നങ്ങളിൽ നിയമപ്രകാരമുള്ള വിവരങ്ങളില്ലാതെ വിൽപ്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, പരമാവധി വിൽപ്പന വിലയേക്കാൾ കൂടിയ വിലയീടാക്കുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും. ഇന്ധന പമ്പുകളിലെ അളവ് സംബന്ധിച്ചും പരിശോധനകൾ നടത്തും. വിതരണം നടത്തുന്ന ഇന്ധനത്തിന്റെ അളവ് സംബന്ധിച്ച് സംശയം തോന്നിയാൽ ലീഗൽ മെട്രോളജി വകുപ്പ് മുദ്രചെയ്‍ത അഞ്ചുലിറ്റർ അളവ്പാത്രം ഉപയോഗിച്ച് അളവ് ബോധ്യപ്പെടുത്താൻ ആവശ്യപ്പെടാമെന്നും കലക്‍ടർ പറഞ്ഞു.     Read on deshabhimani.com

Related News