ഉയരുന്നു മലയോരത്തിന്റെ ‘സൂപ്പർ സ്പെഷ്യാലിറ്റി’



അടിമാലി എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി മലയോരജനതയ്ക്ക് സമ്മാനിക്കുന്നത് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സസൗകര്യങ്ങൾ. മുൻനിര സ്വകാര്യ ആശുപത്രികളെക്കാൾ ഉയർന്ന നിലവാരത്തിലാണ് അടിമാലി താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 7.5 കോടി രൂപയ്ക്ക്  നിർമിച്ചബഹുനില അത്യാഹിത സമുച്ചയം അന്നത്തെ ആരോഗ്യമന്ത്രി കെ കെ  ശെെലജയാണ് ഉദ്ഘാടനം ചെയ്തത്. തുടർഭരണത്തിൽ ഇതിനുസമീപം 10.42 കോടി ചിലവിൽ ആർദ്രം പദ്ധതിയിൽ പുതിയ മന്ദിരത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.   രണ്ട് കോടി ചിലവിൽ നിർമിക്കുന്ന കാത്ത് ലാബും അവസാനഘട്ടത്തിലാണ്‌. പുതിയ മന്ദിരത്തിന്റെ അടിനിലയിൽ കാത്ത് ലാബ്, എമർജൻസി വിഭാഗം, എക്സ്റേ യൂണിറ്റ് എന്നിവയാണ് സജ്ജമാക്കുക. ഒന്നും രണ്ടും നിലയിൽ ഒ പി വിഭാഗവും ആധുനിക ബ്ലഡ് ബാങ്ക് യൂണിറ്റ് എന്നിവയും ഒരുക്കും. ഫയർ ആൻഡ് സേഫ്റ്റി, വൈദ്യുതി വകുപ്പുകൾ രണ്ട്ഘട്ട പരിശോധനകൾ പൂർത്തിയാക്കി. അഡ്വ. എ രാജ എംഎൽഎ നേരിട്ടെത്തി ഓരോഘട്ട നിർമാണവും പരിശോധിക്കുന്നുണ്ട്. അടിയന്തര അത്യാഹിത ചികിത്സാവിഭാഗം, അസ്ഥിരോഗവിഭാഗം, ഫാർമസി,ലാബ്, സ്ത്രീകളുടെ വാർഡ് എന്നിവയും പുതിയമന്ദിരത്തിലേക്ക് മാറ്റും. നിലവിൽ 24 മണിക്കൂർ അത്യാഹിതവിഭാഗം, ആധുനിക സൗകര്യങ്ങളോടെ നിരീക്ഷണവിഭാഗം, ലാബ്, ഫാർമസി എന്നിവ ലഭ്യമാണ്. ഒരു എൻആർഎച്ച്എം ഡോക്ടർ ഉൾപ്പടെ 18 ഡോക്ടർമാരുടെ സേവനം ആശുപത്രിയിലുണ്ട്. ആശുപത്രി വികസനസമിതി നിയമിച്ച മൂന്ന് സ്റ്റാഫ് നഴ്സ് ഉൾപ്പടെ 32 നഴ്സുമാരുമുണ്ട്. കൂടാതെ ലാബ്, എക്സ്റേ, ഇസിജി ടെക്നീഷ്യൻമാർ, ഒമ്പത് ഫാർമസിസ്റ്റുകൾ ഉൾപ്പടെ 23 പാരാമെഡിക്കൽ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്.   Read on deshabhimani.com

Related News