വൈദ്യുതി ബോര്‍ഡിന്റെ 
ക്വാര്‍ട്ടേഴ്‍സുകള്‍ നശിക്കുന്നു



മൂലമറ്റം  വൈദ്യുതി ബോർഡിന്റെ മൂലമറ്റം കോളനിയിലെ ക്വാര്‍ട്ടേഴ്‍സുകള്‍ അറ്റകുറ്റപ്പണികളില്ലാതെ നശിക്കുന്നു. മൂലമറ്റം പവർഹൗസിലേയും ജനറേഷൻ സർക്കിളിന്റെയും നൂറുകണക്കിന് ജീവനക്കാർ താമസിക്കുന്ന ക്വർട്ടേഴ്സുകളില്‍പ്പെടുന്നതാണിവ. വാതിലുകളും ജനലുകളും ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടിയും നശിച്ചു.  മൂലമറ്റം പവർഹൗസിന്റെ ആവശ്യത്തിനായി പതിറ്റാണ്ടുകൾക്ക് മുമ്പ് പണിത കെട്ടിടങ്ങൾക്ക് പിന്നീട് കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ഭൂരിഭാ​ഗം കെട്ടിടങ്ങളിലും ആള്‍ത്താമസമില്ല. കൃത്യമായി പരിപാലിച്ച് വാടകയ്‍ക്ക് നല്‍കിയാല്‍ സർക്കാർ ഉദ്യോഗസ്ഥർ തന്നെ താമസിക്കാൻ സാധ്യതയുണ്ട്. ഇതിനും വൈദ്യുതി ബോർഡ് താല്‍പര്യം കാണിക്കാറില്ല. വലിയ വാകമരങ്ങൾ വളർന്ന് കെട്ടിടങ്ങളുടെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നു. ശിഖരങ്ങൾ ഒടിഞ്ഞ് വീണാൽ കെട്ടിടം തകരും. കോടിക്കണക്കിന് രൂപയാണ് ഇതുമൂലം നശിക്കുന്നത്. സാമൂഹ വിരുദ്ധർ കയറിയിറങ്ങുന്നുണ്ടെന്നും ആക്ഷേപമുണ്ട്. വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ ക്വാര്‍ട്ടേഴ്‍സുകള്‍ വാസയോ​ഗ്യമാക്കിയാല്‍ സഞ്ചാരികളും താമസത്തിനെത്തിയേക്കാം. സർക്യൂട്ട് ഹൗസുണ്ടങ്കിലും അത് മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും മാത്രമേ താമസിക്കാനാവൂ. ഐബിയുണ്ടങ്കിലും താമസ സൗകര്യമില്ല. മറ്റ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർ മുട്ടത്തും തൊടുപുഴയിലുമാണ് വാടകയ്‍ക്ക് താമസിക്കുന്നത്. ക്വാര്‍ട്ടേഴ്‍സുകള്‍ വെറുതേ കിടന്ന് നശിക്കുന്ന സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉടൻ പൂര്‍ത്തായാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.   Read on deshabhimani.com

Related News