ഇടവേളകളില്ലാതെ കായികമേളകള്‍: താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്ന് വിലയിരുത്തല്‍



കട്ടപ്പന സ്‌കൂൾ കായികമേളകൾ തുടർച്ചയായ ദിവസങ്ങളിൽ ക്രമീകരിച്ചത് ജില്ലയിലെ താരങ്ങളെ വെട്ടിലാക്കും. മത്സരങ്ങൾ ഒരേദിവസം നടക്കുന്നത് പലരുടെയും അവസരങ്ങൾ ഇല്ലാതാക്കും. ഇടവേളകളില്ലാതെ മത്സരിക്കുമ്പോൾ താരങ്ങൾക്ക് പരിശീലിക്കാൻ വേണ്ടത്ര സമയം ലഭിക്കില്ല. കൂടാതെ, വിശ്രമമില്ലാതെ തുടർച്ചയായ ദിവസങ്ങളിൽ മത്സരിക്കുന്നത് വിദ്യാർഥികളുടെ പ്രകടനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. 
    റവന്യൂ ജില്ലാ സ്‌കൂൾ കായികമേള 16, 17, 18 തീയതികളിൽ നെടുങ്കണ്ടം ഓപ്പൺ സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ആന്ധ്രയിലെ ഗുണ്ടൂരിൽ സൗത്ത് സോൺ ജൂനിയർ അത്‌ലറ്റിക് മീറ്റ് നടക്കുന്നത് 17, 18, 19 തീയതികളിലാണ്. ഇതോടെ ജില്ലയിൽ നിന്നുള്ള നാല് താരങ്ങൾക്ക് സൗത്ത് സോണിൽ മത്സരിക്കാനുള്ള അവസരം നഷ്ടമാകും. ജില്ലയിലെ ഉപജില്ലാ മേളകൾ ഒക്‌ടോബർ എട്ടുമുതൽ ആരംഭിക്കും. അതേസമയം അമച്വർ സംസ്ഥാന ചാമ്പ്യൻഷിപ്പ് 10, 11, 12 തീയതികളിലാണ് കോഴിക്കോട്ട് നടക്കുന്നത്. കൂടാതെ റസ്‌ലിങ്, തായ്‌കോണ്ട സംസ്ഥാനതല മത്സരങ്ങൾ 7, 8, 9 തീയതികളിലാണ് തീരുമാനിച്ചിട്ടുള്ളത്. ആവശ്യമായ വിശ്രമമില്ലാതെ തുടർച്ചയായി മേളകളിൽ മത്സരിക്കേണ്ടിവരുന്നത് താരങ്ങളുടെ കായികക്ഷമതയേയും പ്രതികൂലമായി ബാധിക്കും. കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ റവന്യൂ ജില്ലാ മേളകൾ 21, 22, 23 തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതുപോലെ ജില്ലയിലെ കായികമേളയും ഏതാനും ദിവസങ്ങൾ നീട്ടിവയ്ക്കണമെന്നാണ് താരങ്ങളുടെയും കായികാധ്യാപകരുടെയും പലിശീലകരുടെയും ആവശ്യം.     Read on deshabhimani.com

Related News