തടാക തീരത്തേയ്ക്ക്‌ കൂടുതല്‍ വന്യജീവികൾ

തേക്കടി തടാകതീരത്തെത്തിയ ആനക്കൂട്ടം


കുമളി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയാൻ തുടങ്ങിയതോടെ തടാക തീരങ്ങളിൽ വന്യജീവികൾ കൂടുതലായി എത്തിത്തുടങ്ങി. ജലനിരപ്പ് ഉയരുമ്പോൾ വനത്തിലെ ഉൾപ്രദേശങ്ങളിൽ വെള്ളം കയറുന്നതിനാൽ വന്യജീവികൾ തീരത്ത് എത്തുന്നത് കുറയും. കുറയുന്നതോടെ വെള്ളം താഴേക്ക് വലിയും. ഇതോടെ വന്യജീവികൾ വെള്ളം കുടിക്കാനായി തീരത്തെത്തും.  കഴിഞ്ഞ 14ന് ജലനിരപ്പ് 132 അടി എത്തിയിരുന്നു. വെള്ളിയാഴ്ച ജലനിരപ്പ് 127.10 അടിയായി. രണ്ടാഴ്ചയ്ക്കിടയിൽ അഞ്ച് അടി വെള്ളം താഴ്ന്നു. തേക്കടിയിലെ ബോട്ട് സവാരി പ്രശസ്തമാണ്. ബോട്ടിലിരുന്ന് തടാകതീരങ്ങളിലെ വന്യജീവികളെ കാണാനാവുമെന്നതാണ്‌ തേക്കടിയുടെ പ്രത്യേകത. ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, ചെകുമളിന്നായ് എന്നിവയെ കൂട്ടമായി കാണാം. കടുവ, പുലി എന്നിവയെ അപൂർവമായും കാണാനാവും. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്‌ തേക്കടി. എന്നാൽ തേക്കടിയിൽനിന്നും പുറത്തേയ്‌ക്ക് വാഹന പാർക്കിങ് മാറ്റുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നു. ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞതോടെ കുമളി വലിയ പ്രതിസന്ധിയെ നേരിടുന്നുണ്ട്‌.  Read on deshabhimani.com

Related News