ആർഎസ്എസ്സുകാർക്ക്‌ 
17 വർഷം തടവും പിഴയും



തലശേരി  കെ പി ശ്രീജിത്ത് വധശ്രമക്കേസിൽ ആർഎസ്എസ്സുകാരായ ആറ് പ്രതികൾക്ക്  തടവും പിഴയും.  17 വർഷവും നാലുമാസവും വീതം തടവിനും 4.58 ലക്ഷം രൂപ പിഴയടക്കാനും തലശേരി അഡീഷണൽ അസി. സെഷൻസ് ജഡ്ജി എം ശ്രുതി ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടച്ചാൽ തുക പരിക്കേറ്റ ശ്രീജിത്തിന് നൽകണം.  മൊകേരിയിലെ കുളങ്ങരേത്ത് ഹൗസിൽ സജി എന്ന സജീഷ്(39), കുന്നോത്തുപറമ്പ് വള്ളുപറമ്പത്ത് ഹൗസിൽ എരഞ്ഞിക്കേന്റവിട രാജു എന്ന രാജേഷ്(50), വള്ളങ്ങാട് എരഞ്ഞിക്കേന്റവിട ഹൗസിൽ ജിതേഷ്(44), മൊകേരി കടേപ്രം കുഞ്ഞിപറമ്പത്ത് കക്കാടന്റവിട ഹൗസിൽ കെ കെ അധീഷ് എന്ന അയ്യൻ(26), പാട്യം കൊങ്കച്ചി പുഴക്കലെ പറമ്പത്ത് ഹൗസിൽ കെ പി ഉദയൻ(49), പാനൂർ ചിറയിൽഭാഗം പ്രസൂൺ നിവാസിൽ തെറ്റുമ്മൽ താഴെക്കുനിയിൽ ഹൗസിൽ കുനിയിൽ ഗിരീശൻ(38) എന്നിവരെയെയാണ് ശിക്ഷിച്ചത്.    നാലാം പ്രതി വള്ളങ്ങാട് മോഹനത്തിൽ എം സി മോഹനൻ (63) അസുഖബാധിതനായി കിടപ്പിലായതിനാൽ പിഴ അടച്ചാൽ മതി. ചികിത്സയിൽ കഴിയുന്ന മോഹനനെ സ്‌ട്രെക്ച്ചറിലാണ് കോടതിയിലെത്തിച്ചത്. മൊകേരി വള്ളങ്ങാട്ടെ കുണ്ടുപറമ്പത്ത് ഹൗസിൽ ശ്രീജിത്തിനെ രാഷ്ട്രീയ വിരോധംമൂലം മോട്ടോർ സൈക്കിൾ തടഞ്ഞുനിർത്തി മാരാകായുധങ്ങൾ കൊണ്ട് ഇരുകാലുകളും വെട്ടിപ്പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ആക്രമണത്തിൽ ശ്രീജിത്തിന്റെ ഇടതുകാൽമുട്ടിന് താഴെ മുറിച്ചു നീക്കിയിരുന്നു.  വള്ളങ്ങാട് 2008 ഡിസംബർ 30-ന് വൈകിട്ട് 5.20-നാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി പ്രകാശൻ ഹാജരായി. പാനൂർ പൊലീസ് ആണ് കേസെടുത്ത്‌ കോടതിയിൽ കുറ്റപത്രം നൽകിയത്. 15 വർഷത്തിന് ശേഷമാണ് കേസിൽ തലശേരി കോടതി വിധി പറഞ്ഞത്. Read on deshabhimani.com

Related News