പ്രിൻസിപ്പൽ ഇൻ ചാർജിനെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഉത്തരവ്



കടമ്പൂർ കടമ്പൂർ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ്‌ കെ പി ഷാജുവിനെ തിരികെ ജോലിയിൽ  പ്രവേശിപ്പിക്കാൻ ഹയർ സെക്കൻഡറി വിഭാഗം റീജണൽ ഡപ്യൂട്ടി ഡയറക്ടർ ഉത്തരവിട്ടു. സസ്‌പെൻഡുചെയ്ത തീയതി മുതൽ സർവീസിൽ പ്രവേശിപ്പിക്കാനാണ് ഉത്തരവ്‌.  ക്ലാസുകൾ തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും  എച്ച്‌എസ്‌എസ്‌ വിഭാഗത്തിൽ അധ്യാപകരെ നിയമിക്കാത്തതിൽ വിദ്യാർഥിപ്രതിഷേധമുയർന്നപ്പോൾ, സമരത്തിന്‌ പ്രേരിപ്പിച്ചെന്നാരോപിച്ചാണ്‌ സ്കൂളിന്റെ താൽക്കാലിക മാനേജർ, പ്രിൻസിപ്പൽ ഇൻ ചാർജിനെ സസ്പെൻഡുചെയ്തത്. അഡീഷണൽ ബാച്ചിനും അധ്യാപകർ വിരമിച്ചതിനും അനുസരിച്ച്‌ അധ്യാപക നിയമനം നടത്താത്തതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന്‌  രക്ഷിതാക്കളും വിദ്യാർത്ഥികളുംപറയുന്നു. ഫിക്സേഷൻ ലഭിക്കാത്തതാണ് നിയമനത്തിന്‌ തടസമെന്നാണ്‌ മാനേജർ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ഫിക്സേഷൻ കിട്ടിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും നിയമാനുസൃത സ്ഥിരംനിയമനമോ താൽക്കാലിക നിയമനമോ നടത്താൻ മാനേജർ കൂട്ടാക്കുന്നില്ലെന്നും പരാതിയുണ്ട്. ഒരു ദിവസംപോലും ക്ലാസ് ലഭിക്കാതെയാണ് രണ്ടാംവർഷ വിദ്യാർഥികൾ ഹിന്ദി ആദ്യപാദ വാർഷിക പരീക്ഷയെഴുതിയത്. കാര്യങ്ങൾ ഇങ്ങനെയിരിക്കെ  പ്രിൻസിപ്പൽ ഇൻ ചാർജിനെ സസ്‌പെൻഡ്‌ ചെയ്‌തതെന്തിനെന്നാണ്‌ രക്ഷിതാക്കളുടെ ചോദ്യം.  വിദ്യാർഥി, അധ്യാപക ദ്രോഹ നടപടികൾ തുടരുന്ന  താൽക്കാലിക മാനേജരെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തിങ്കൾ വൈകിട്ട്‌ നാലിന്‌ സംയുക്ത അധ്യാപകസമിതി  എടക്കാട് ബസാറിൽ   ധർണ നടത്തും. Read on deshabhimani.com

Related News