ജ്വല്ലറിയില്‍നിന്ന്‌ 9 ലക്ഷം രൂപയുടെ 
വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു; 
ബിഹാറുകാരൻ അറസ്‌റ്റിൽ

ദർവേന്ദ്രകുമാർ


കണ്ണൂർ താവക്കരയിലെ അർഷിത് ജ്വല്ലറിയിൽനിന്ന്‌ ഒമ്പതു ലക്ഷത്തോളം രൂപ വിലവരുന്ന എട്ട് കിലോ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. ബിഹാർ ഖഗാരിയ സ്വദേശി ദർവേന്ദ്രകുമാറി(33)നെയാണ്‌ കണ്ണൂർ ടൗൺ പൊലീസ് സംഘം നേപ്പാൾ അതിർത്തിയിൽനിന്ന്‌ പിടികൂടിയത്. സിസിടിവി ക്യാമറ ദൃശ്യമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. 2022ൽ ജ്വല്ലറിയിൽ മോഷണം നടത്തിയ ഇയാൾ ക്യാമറകൾ തകർത്താണ്‌ രക്ഷപ്പെട്ടത്.  പ്രതിയെ കോടതി റിമാൻഡുചെയ്തു.  എസ്ഐമാരായ എം അജയൻ, കെ രാജീവൻ, എഎസ്ഐ സി രഞ്ജിത്‌, നിധീഷ് എന്നിവരാണ്‌ അന്വേഷകസംഘത്തിലുണ്ടായിരുന്നത്‌. മോഷ്ടിച്ച ആഭരണങ്ങൾ ജ്വല്ലറികളിൽ വിറ്റതായും  ഇവ വീണ്ടെടുക്കുമെന്നും  കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കവർച്ചാ കേസുകളിലും ബിഹാറിൽ വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. കേരളത്തിൽ വൈത്തിരി, കണ്ണൂർ ടൗൺ  പൊലീസ് സ്റ്റേഷനുകളിലായി കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.  Read on deshabhimani.com

Related News