മുതിര്‍ന്ന സ്ത്രീകള്‍ക്കായി പകല്‍വീടുകള്‍ വേണം



കണ്ണൂർ വാർധക്യകാലത്ത് കുടുംബങ്ങളിൽ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകൾക്കായി എല്ലാ പ്രദേശങ്ങളിലും പകൽവീട് ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്ന് വനിതാ കമീഷൻ അധ്യക്ഷ  പി സതീദേവി ആവശ്യപ്പെട്ടു.  ഇക്കാര്യം സംസ്ഥാന സർക്കാരിന് കമീഷൻ ശുപാർശയായി നൽകും.  നല്ല സാമ്പത്തികശേഷിയോടെ കഴിഞ്ഞിരുന്നവർപോലും പ്രായമായാൽ കുടുംബങ്ങളിൽ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ട്. മാതാപിതാക്കളുടെ സ്വത്തും സമ്പാദ്യവുമെല്ലാം ലഭിക്കുന്ന മക്കൾ പിന്നീട് ഇവരെ പരിഗണിക്കുന്നില്ലെന്ന പരാതികൾ  കൂടുന്നു.  പട്ടണങ്ങളിൽമാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും ഇതേ അവസ്ഥയാണ്‌. വാർധക്യത്തിൽ ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്ന സ്ത്രീകളുടെ കാര്യമാണ് കൂടുതൽ ദയനീയം. മാനസിക ഉല്ലാസത്തിന്‌ ഒരു ഉപാധിയും ഇവർക്കില്ല. പകൽവീടുകൾ ഉണ്ടാകുന്നത് ഗുണകരമാകും. സംസ്ഥാനത്ത്‌ ജനസാന്ദ്രത കൂടുന്നതിനനുസരിച്ച് അയൽവാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ  കൂടുകയാണ്. വഴിത്തർക്കങ്ങൾ, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നത് തുടങ്ങി മാലിന്യപ്രശ്നങ്ങൾവരെ കമീഷനു മുന്നിൽ പരാതിയായി വരുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ജാഗ്രതാ സമിതികളുടെ പ്രവർത്തനം ഫലപ്രദമാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാം. ഇത്തരം കാര്യങ്ങൾക്കുള്ള ജാഗ്രതാ സമിതികൾക്കുള്ള പരിശീലനം  ആഗസ്‌തിൽ  തുടങ്ങും.  ലിംഗതുല്യത  വിഷയത്തിൽ വിപുലമായ ക്യാമ്പയിൻ ആസൂത്രണം ചെയ്യും. തൊഴിലിടങ്ങളിലെ പരാതി പരിഹാര സെല്ലുകൾ സജ്ജമാക്കുന്നതിൽ ആവശ്യമായ ഇടപെടൽ നടത്താൻ  കലക്ടർമാർ മുകൈയെടുക്കണം.   വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കലാലയ ജ്യോതി എന്ന പേരിൽ ബോധവൽക്കരണ പദ്ധതി  തുടങ്ങും. സൈബർ, ആരോഗ്യകരമായ ബന്ധങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിലാണ് ക്യാമ്പയിൻ നടത്തുകയെന്നും വനിതാ കമീഷൻ അധ്യക്ഷ പറഞ്ഞു.   ജില്ലാതല അദാലത്തിൽ 12 പരാതികൾ തീർപ്പാക്കി. അഞ്ച് പരാതിയിൽ പൊലീസിന്റെ റിപ്പോർട്ട് തേടി. മൂന്ന് പരാതികൾ ജാഗ്രതാസമിതിയുടെ റിപ്പോർട്ടിനായി വിട്ടു. രണ്ട് പരാതി ലീഗൽ സർവീസ് അതോറിറ്റിയുടെ നിയമസഹായം ലഭ്യമാക്കാൻ നിർദേശിച്ചു. 45 പരാതി അടുത്ത സിറ്റിങ്ങിനായി മാറ്റി.  67 പരാതികളാണ് പരിഗണിച്ചത്.   വനിതാ കമീഷൻ അംഗം  പി കുഞ്ഞായിഷയും പങ്കെടുത്തു. അഭിഭാഷകരായ ഷിമ്മി, ചിത്തിര ശശിധരൻ, കൗൺസലർ മാനസ പി ബാബു എന്നിവരും  പങ്കെടുത്തു.  Read on deshabhimani.com

Related News