പിടിക്കും, 
കുത്തിവയ്‌ക്കും; വിടും

ബേഡഡുക്കയിൽ പ്രതിരോധ വാക്‌സിൻ നൽകാൻ ആലപ്പുഴയിൽ നിന്നുള്ള സ്‌മിതാ മനോജ്‌ നായയെ വലയിട്ട്‌ പിടിച്ചപ്പോൾ


കാസർകോട്‌ അലഞ്ഞുതിരിയുന്ന നായ്‌ക്കളെ പിടിച്ച്‌ പേവിഷ പ്രതിരോധത്തിനുള്ള കുത്തിവയ്‌പ്പ്‌ നടത്തും. ജില്ലയിൽ എട്ടു തദ്ദേശ സ്ഥാപനങ്ങളിലാണ്‌ പ്രാഥമികമായി പദ്ധതി നടപ്പാക്കുന്നത്‌. പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന കുത്തിവയ്‌പ്പ്‌ പരിപാടി ബേഡഡുക്ക പഞ്ചായത്തിൽ തുടങ്ങി. ബേഡഡുക്ക, കുറ്റിക്കോൽ, ചെങ്കള, മൊഗ്രാൽ പൂത്തുർ, ദേലംപാടി, ഉദുമ, കോടോം ബേളൂർ പഞ്ചായത്തിലും നീലേശ്വരം  നഗരസഭയുമാണ്‌ പദ്ധതിയുമായി ആദ്യഘട്ടത്തിൽ സഹകരിക്കുന്നത്‌.  ആലപ്പുഴയിൽ നിന്നുള്ള നായപിടുത്ത സംഘം ബേഡകത്ത്‌ കുത്തിവയ്‌പ്പ്‌ തുടങ്ങി. സംഘത്തിൽ സ്‌മിതാ മനോജ്‌ എന്ന വനിതയുമുണ്ട്‌. ആലപ്പുഴ ജില്ലയിലെ എബിസി സംഘത്തിലെ സർജറി അസിസ്‌റ്റന്റായിരുന്ന സ്‌മിത, ആലപ്പുഴ കുടുംബശ്രീ സംഘം നടത്തുന്ന നായപിടുത്ത സംഘത്തിലാണിപ്പോൾ. ഇവരടക്കം അഞ്ചംഗ സംഘമാണ്‌ ബേഡകത്തെത്തിയത്‌. അടുത്തയാഴ്‌ച മറ്റുപഞ്ചായത്തുകളിലും കുത്തിവയ്‌പ്പ്‌ നടത്തും.  മൃഗസംരക്ഷണ വകുപ്പ്‌ നൽകുന്ന വാക്‌സിൻ പിടിച്ച സ്ഥലത്തുതന്നെ നൽകും. തിരിച്ചറിയാൻ ദേഹത്ത്‌ സ്‌പ്രേ പെയ്‌ന്റ്‌ അടിച്ചാണ്‌ വിടുന്നത്‌. ജില്ലാ മൃഗസംരക്ഷണ വകുപ്പ്‌ ഓഫീസർ ഡോ. പി കെ മനോജ്‌ കുമാർ, ഡപ്യൂട്ടി ഡയറക്ടർ ഡോ. പി പ്രശാന്ത്‌, ബേഡകം വെറ്ററിനറി ഡോക്ടർ നിത്യ ലിതിൻ എന്നിവർ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നു.    Read on deshabhimani.com

Related News