പൂത്തുലഞ്ഞു, രാഹുലിന്റെ ചെണ്ടുമല്ലിപ്പാടം

ആനപ്പെട്ടിയിലെ രാഹുൽ ചെണ്ടുമല്ലി കൃഷിയിടത്തിൽ


രാജപുരം ഓണത്തെ വരവേൽക്കാൻ രാഹുലിന്റെ ചെണ്ടുമല്ലി പൂത്തുലഞ്ഞു. കോടോം ബേളൂർ പഞ്ചായത്ത്‌ ആനപ്പെട്ടിയിലെ രാഹുൽ പാട്ടത്തിനെടുത്ത 50 സെന്റ് ഭൂമി നിറയെ ചെണ്ടുമല്ലി നിറഞ്ഞുനിൽക്കുകയാണ്‌.    ബിഎസ്‌സി ഇലക്ട്രോണിക്‌സ് ബിരുദധാരിയായ രാഹുൽ  വെബ് ഡെവലപ്പറായി ജോലി ചെയ്യുന്നതിനിടെയാണ്‌ ചെണ്ടുമല്ലി കൃഷിലേക്ക്‌ തിരിഞ്ഞത്. ഇപ്പോൾ കൃഷിയിടം നിറയെ മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ ചെണ്ടുമല്ലി വിരിഞ്ഞു നിൽക്കുന്ന കാഴ്ച ആരെയും ആകർഷിക്കും. വലുപ്പം കൂടി ഇനത്തിൽപ്പെട്ട ആഫ്രിക്കൻ മാരിഗോൾഡാണ് രഹുലിന്റെ കൃഷിയിടത്തിലുള്ളത്.   മൊത്തക്കച്ചവടക്കാരായ പലരും ചെണ്ടുമല്ലി കണ്ട് വില പറഞ്ഞു പോകുന്നുണ്ടെങ്കിലും ആഗ്രഹിച്ച വില ലഭിക്കാത്തതിനാൽ കച്ചവടം ഉറപ്പിച്ചില്ല. ഓണവിപണിയിൽ ഏറ്റവും കൂടുതൽ ചെലവുള്ള ചെണ്ടുമല്ലിയാണിത്.  തൃശൂരിൽനിന്നും തൈ ഒന്നിന് എട്ട്‌ രൂപ നിരക്കിലാണ് 3000 തൈ രാഹുൽ എത്തിച്ചത്.  കൃഷി ഓഫീസർ കെ വി ഹരിതയുടെ സഹായവും  ലഭിച്ചു. ഒമ്പത്‌ ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് രാഹുൽ  കപ്പ, ചേന, വാഴ, മുളക് തുടങ്ങി വിവിധ കൃഷിയും ചെയ്യുന്നുണ്ട്‌.   Read on deshabhimani.com

Related News