പാറശാലവരെ നടന്ന്‌ 
പ്രതിഷേധിക്കാൻ മനോഹരൻ

അഡ്വ. മനോഹരൻ


കാസർകോട്‌ സൈന്യത്തിൽനിന്നും പിരിച്ചുവിട്ടവർക്ക്‌ അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്വാതന്ത്ര്യ ദിനത്തിൽ തലപ്പാടിയിൽ നിന്ന്‌ പാറശാല വരെ കാൽനടയാത്ര സംഘടിപ്പിക്കുമെന്ന്‌ അഡ്വ. ആർ മനോഹരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാൽനടയായെത്തി മുഖ്യമന്ത്രിക്കും ഗവർണർക്കും നിവേദനം നൽകാനാണ്‌ തീരുമാനം. യാത്ര 15ന്‌ രാവിലെ ഒമ്പതിന്‌ തലപ്പാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. അന്ന്‌ വൈകിട്ട്‌ ആറുവരെ അവിടെ ഉപവാസമിരിക്കും. 16ന്‌ രാവിലെ ഏഴിന്‌ യാത്ര തുടങ്ങും. 1971ലാണ്‌ കായംകുളം സ്വദേശിയായ മനോഹരനെയടക്കം നിരവധിയാളുകളെ കമ്യൂണിസ്റ്റ്‌ ആണെന്ന്‌ കാണിച്ച്‌ സൈന്യത്തിൽനിന്നും പുറത്താക്കുന്നത്‌. അന്നത്തെ കോൺഗ്രസ്‌ സർക്കാരിന്റെ ആവശ്യപ്രകാരം ഇരട്ട വെരിഫിക്കേഷന്റെ ഭാഗമായിരുന്നു ഇത്‌. മനോഹരൻ പിന്നീട്‌ ആദായ നികുതി വകുപ്പിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചെങ്കിലും ഇതേ കാരണത്താൽ പുറത്താക്കി. 1977ൽ അന്നത്തെ ജനതാസർക്കാർ നിയമം പിൻവലിച്ചെങ്കിലും പുറത്താക്കിയവരെ പുനരധിവസിപ്പിച്ചില്ല. മാറി വന്ന സർക്കാരുകളോട്‌ വിഷയം ആവർത്തിച്ചെങ്കിലും കാര്യമുണ്ടായില്ല. നിയമപരമായി പോരാടിയെങ്കിലും റിട്ട്‌ ഹൈക്കോടതി സ്വീകരിച്ചില്ല. തുടർന്ന്‌ മറ്റ്‌ ജോലികളിലും അഭിഭാഷക ജോലിയിലും പ്രവേശിച്ചു. ഭാര്യയുടെ അസുഖം മൂലം പിന്നീട്‌ 53 വർഷം നിയമപരമായി ഇടപെടാൻ കഴിഞ്ഞില്ല. 2023ൽ ഭാര്യയുടെ മരണശേഷമാണ്‌ തുടർ പോരാട്ടത്തിനിറങ്ങുന്നത്‌.  അന്ന്‌ ജോലിയിൽ നിന്നും പുറത്താക്കപ്പെട്ടവരിൽ മിക്കയാളുകളും മരിച്ചു. ഈ സാഹചര്യത്തിലാണ്‌ നീണ്ട നാളത്തെ അവഗണനകൾക്കെതിരെ ഒറ്റയാൾ യാത്ര സംഘടിപ്പിക്കുന്നതെന്ന്‌ മനോഹരൻ പറഞ്ഞു.    Read on deshabhimani.com

Related News