മനുഷ്യാവകാശ കമീഷൻ ഇടപെടൽ കരാറുകാരന്‌ 9 വർഷത്തിനുശേഷം 
ജാമ്യത്തുക തിരികെ ലഭിച്ചു



കാസർകോട്  നിർമാണ ജോലിക്കായി പൊതുമരാമത്തിൽ കെട്ടിവച്ച ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക ഒമ്പതുവർഷത്തിനുശേഷം കരാറുകാരന്‌  തിരികെ ലഭിച്ചു.  മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് ചെറുകിട ജലസേചന വിഭാഗം സൂപ്രണ്ടിങ്‌ എഞ്ചിനീയർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്  ബി ഐ അബൂബക്കർ സിദ്ദിഖിന് തുക തിരികെ ലഭിച്ചത്. മൊഗ്രാൽപുത്തൂർ പഞ്ചായത്തിലുള്ള ഉജ്ജീർക്കുളത്തിന്റെ അറ്റകുറ്റപണി നടത്താനാണ്  അബൂബക്കർ സിദ്ദിഖ് കരാറെടുത്തത്. 2015 ജൂൺ 15 ന് പ്രവൃത്തി പൂർത്തിയാക്കി.  ജാമ്യത്തുകയായ ഒരു ലക്ഷം  രൂപ ലഭിക്കുന്നതിന് കരാറുകാരൻ കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്രണ്ടിങ്‌ എൻജിനീയർ ഓഫീസിൽ  വർഷങ്ങളായി കയറിയറങ്ങി. തുടർന്നാണ്‌ കമീഷന്‌ പരാതി നൽകിയത്‌. കമീഷൻ മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ്‌ എൻജിനീയറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.  കുളം നവീകരണത്തിൽ ക്രമക്കേട് നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി കുളത്തിന്റെ താഴെയുള്ള ഭാഗം പരിശോധിക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.  ജലനിരപ്പ് താഴുന്ന മുറയ്ക്ക് മാത്രമേ സ്ഥല പരിശോധന നടത്താൻ കഴിയൂ.   പരിശോധന പൂർത്തിയായാൽ മാത്രമേ വിജിലൻസ് കേസിൽ തീരുമാനമാവൂ.  കേസിൽ തീരുമാനമാകാതെ ജാമ്യത്തുക തിരികെ നൽകാനാവില്ലെന്നാണ്  റിപ്പോർട്ട്. ഇത് തികച്ചും അപഹാസ്യമായ നിലപാടാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.     Read on deshabhimani.com

Related News