സംരംഭങ്ങളെ സഹായിക്കണം



കാസർകോട്  ജില്ലയിലെ സംരംഭകത്വ വികസന പ്രവർത്തനങ്ങൾക്ക് ബാങ്കുകൾ കൂടുതൽ പ്രാധാന്യം നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.  കൂടുതൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുമായി സംരംഭകർ മുന്നോട്ട് വരുമ്പോഴും അവരോട് ബാങ്കുകളുടെ സമീപനം അനുകൂലമല്ല.   അത് മാറണം. ജില്ലയുടെ 40ാം വാർഷികത്തിന്റെ ഭാഗമായി 400 വീടുകൾ നിർമിച്ച് നൽകുന്ന പദ്ധതിയുമായി ജില്ലാപഞ്ചായത്ത് മുന്നോട്ട് പോവുകയാണ്. ഇതിലേക്കായി ബാങ്കുകളുടെ സിഎസ്ആർ ഫണ്ടുകൾ നൽകണം. അക്ഷയ മാട്രിമോണിയൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അതിന് ആവശ്യമായ പ്രചാരണത്തിന്‌ ബാങ്കുകൾ സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഡെപ്യൂട്ടി കലക്ടർ കെ രാജൻ അധ്യക്ഷനായി. കാനറ ബാങ്ക്  റീജ്യണൽ മാനേജർ അൻഷുമാൻ ഡെ, റിസർവ് ബാങ്ക് റീജ്യണൽ മാനേജർ ശ്യാം സുന്ദർ, നബാർഡ് ഡിഡിഎം ഷരോൺവാസ് എന്നിവർ സംസാരിച്ചു.  ലീഡ് ബാങ്ക് ജില്ലാ മാനേജർ തിപ്പേഷ് സ്വാഗതവും ഹരീഷ് നന്ദിയും പറഞ്ഞു.   ചെറുകിട മേഖലയിൽ 57 ശതമാനം പുരോഗതി ജില്ലയിൽ ചെറുകിട വ്യവസായ മേഖലയിൽ 57 ശതമാനം വായ്‌പാ പുരോഗതി നേടിയതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി.  കാർഷിക വായ്പ ഇനത്തിൽ 28 ശതമാനവും കാർഷിക അനുബന്ധ പ്രവർത്തനങ്ങളിൽ 42 ശതമാനവും പുരോഗതി രേഖപ്പെടുത്തി. സേവന മേഖലയിൽ 28 ശതമാനം പുരോഗതി നേടി.     Read on deshabhimani.com

Related News