തടസ്സമായി മഴ; ആലുവ മണപ്പുറത്ത്‌ 
ബദൽ സംവിധാനം ഒരുങ്ങുന്നു



ആലുവ അതിശക്തമായ മഴയിൽ മുങ്ങിയ ആലുവ മണപ്പുറം ശിവക്ഷേത്രവും പരിസരവും വൃത്തിയാക്കൽ നടപടി ഊർജിതമാക്കി. ശനിയാഴ്‌ച കർക്കടകവാവ് ബലിതർപ്പണത്തിനായി മണപ്പുറത്തെത്തുന്ന ആയിരങ്ങൾക്ക്‌ സൗകര്യമൊരുക്കാൻ അടിയന്തര സംവിധാനം ഒരുക്കുന്നു. ഓഡിറ്റോറിയത്തിലും വാഹന പാർക്കിങ്‌ ഏരിയയിലും ബലിതർപ്പണം നടത്താനാണ് ദേവസ്വം ബോർഡ്‌ തീരുമാനം. തുടർച്ചയായുള്ള മഴയും ഭൂതത്താൻകെട്ട്‌ അണക്കെട്ട് തുറന്നതുംമൂലം പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ മണപ്പുറവും മഹാദേവ ക്ഷേത്രവും മുങ്ങിയിരുന്നു. വെള്ളം ഇറങ്ങിയെങ്കിലും ഇപ്പോഴും ബലിതർപ്പണ കടവുകളിലും ക്ഷേത്രത്തിന് അകത്തും വെള്ളം കെട്ടിനിൽക്കുകയാണ്‌. കനത്തതോതിൽ ചെളിയും മരത്തടികളും അടിഞ്ഞിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറവും ക്ഷേത്രവും ശുചിയാക്കൽ വേഗത്തിൽ പുരോഗമിക്കുകയാണ്‌. രണ്ട് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് ചെളിയും മരം ഉൾപ്പെടെയുള്ള മാലിന്യങ്ങളും നീക്കുന്നു. മണപ്പുറത്തേക്കുള്ള കോൺക്രീറ്റ് നടപ്പാതകൾ വൃത്തിയാക്കൽ പുരോഗമിക്കുന്നു. കാലടി ശിവരാത്രി മണ്ഡപത്തിൽ കർക്കടകവാവ്‌ ബലിതർപ്പണം ശനി പുലർച്ചെ നാലുമുതൽ നടക്കും. മണൽപ്പുറത്തുള്ള ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടക്കും. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സോപാന മണ്ഡപത്തിൽ പുലർച്ചെ നാലുമുതൽ തർപ്പണ ചടങ്ങുകൾ നടക്കും. Read on deshabhimani.com

Related News