വളർത്താം 50 ആട്‌, 
500 കോഴി; ലൈസൻസ്‌ വേണ്ട ; കൂടുതൽ ജനക്ഷേമ നടപടികളുമായി തദ്ദേശവകുപ്പ്



തിരുവനന്തപുരം> ഇനി പത്ത്‌ കന്നുകാലികളെവരെ കർഷകർക്ക്‌ ലൈസൻസ്‌ എടുക്കാതെ വളർത്താം. കർഷകർക്ക് കൂടുതൽ ഇളവുനൽകി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങൾ ഭേദഗതി ചെയ്തു. അഞ്ചിലധികം മൃഗമുള്ള കന്നുകാലി ഫാം നടത്താൻ തദ്ദേശസ്ഥാപനത്തിന്റെ ലൈസൻസ് ആവശ്യമാണെന്നതായിരുന്നു നിലവിലെ വ്യവസ്ഥ. ഈ വ്യവസ്ഥ പത്തിലധികം മൃഗമുള്ള കന്നുകാലി ഫാമിന് ലൈസൻസ് ആവശ്യമാണ് എന്നാക്കി മാറ്റി. ആട് ഫാമിൽ 20 എന്നത് 50 ആയും മുയൽ ഫാമിൽ 25 എന്നത് 50 ആയും പൗൾട്രി ഫാമിൽ 100 എന്നത് 500 ആയും ഉയർത്തി. കർഷകരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ക്ഷീര കർഷകരുൾപ്പെടെ, മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിൽ നടപ്പാക്കുന്ന കാലികമായ പരിഷ്കരണങ്ങളുടെ ഭാഗമാണ് ഈ നടപടിയും. നവീനവും ജനക്ഷേമകരവുമായ കൂടുതൽ പരിഷ്കരണ നടപടികൾ വരും ദിവസങ്ങളിലും വകുപ്പിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അഞ്ചിൽ കൂടുതൽ പന്നിയുള്ള ഫാമിന് ലൈസൻസ് വേണമെന്ന നിബന്ധനയിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, ലൈസൻസ് വ്യവസ്ഥകളിൽ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്. ലൈസൻസ് ആവശ്യമായ മൃഗങ്ങളിൽ ആയിരം കാടകൾ, 50 ടർക്കി, 15 എമു, 2 ഒട്ടകപക്ഷി എന്നിവയെക്കൂടി ഉൾപ്പെടുത്തി. നിയമാനുസൃത വ്യവസ്ഥകൾ നടപ്പാക്കുന്നതോടെ ഫാമുകൾക്കെതിരെയുള്ള പരാതികളിൽ കുറവുണ്ടാകും.  ലൈവ് സ്റ്റോക്ക് മാലിന്യങ്ങളുടെ സംസ്‌കരണത്തിനു വേണ്ടിയുള്ള നിബന്ധനകളിലും കാലികമായ മാറ്റം വരുത്തിയിട്ടുണ്ട്.  മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണത്തിനനുസൃതമായി ആവശ്യമായ സ്ഥലം വിസ്തീർണവും കുറച്ചിട്ടുണ്ട്. ഇതോടൊപ്പം ലൈസൻസ് നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്തു. Read on deshabhimani.com

Related News