ദൗത്യം അതിസാഹസികം ; ചാലിയാറിന്റെ ഇരുകരയിലും 50 അംഗ സംഘം



എടക്കര (മലപ്പുറം) മുണ്ടേരി ഉൾവനത്തിൽ ചെങ്കുത്തായ പാറക്കെട്ടുകളിലൂടെ ഏതാണ്ട്‌ 16 കിലോമീറ്റർ   സഞ്ചരിച്ച്‌ തുണിയിൽ കെട്ടിയ മൃതദേഹങ്ങൾ താഴെയെത്തിക്കുക. കഴിഞ്ഞദിവസങ്ങളിൽ ചാലിയാറിൽ മൃതദേഹങ്ങൾക്കായി ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ ടീം നടത്തിയ തിരച്ചിൽ അതിസാഹസികമായിരുന്നു. ദുർഘടപാതയിലൂടെ സഞ്ചരിച്ചാണ്‌ ആനകളുള്ള മുണ്ടേരി വനത്തിൽ രാവിലെ ഏഴുമുതൽ തിരച്ചിൽ. നാല് ദിവസമായി യൂത്ത് ബ്രിഗേഡ് ടീം മുണ്ടേരി ചാലിയാർ തീരത്തുണ്ട്‌. പുലർച്ചെ രണ്ടിന് വീട്ടിൽനിന്നിറങ്ങി  കിലോമീറ്ററുകൾ സഞ്ചരിച്ച് പുലർച്ചെ അഞ്ചിന് മുണ്ടേരിയിലെത്തും. ജില്ലാ പ്രസിഡന്റ് പി ഷെബീറിന്റെ നേതൃത്വത്തിൽ ഓരോസംഘത്തിനും ചുമതലകൾ നൽകും. ഒരുസംഘം വാണിയമ്പുഴ കടവിൽ ഡിങ്കിയിൽ ശരീരഭാഗങ്ങൾ കരയ്‌ക്കെത്തിക്കും. മറ്റൊരു സംഘം ഓഫ് റോഡിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ച്‌ ട്രാക്‌ടറിൽ ആംബുലൻസിന്‌ അടുത്തെത്തിക്കും. അടുത്ത സംഘം ആംബുലൻസിൽ മൃതദേഹങ്ങളുമായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക്. ജില്ലാ സെക്രട്ടറി ശ്യാം പ്രസാദിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലും യൂത്ത് ബ്രിഗേഡ്‌ ടീം സജീവം. ചാലിയാറിന്റെ ഇരുകരയിലും 50 അംഗ സംഘം തിരച്ചിലിനുമാത്രമായുണ്ട്‌. കാട്ടിൽനിന്ന്‌ കിട്ടുന്ന ശരീരഭാഗങ്ങൾ പുതപ്പിലും ഉടുമുണ്ടിലും പ്ലാസ്റ്റിക് കവറിലും കെട്ടും. മരക്കൊമ്പുവെട്ടി തോളിലേറ്റിയാണ്‌ തിരിച്ചിറക്കം. Read on deshabhimani.com

Related News