പതിവുസന്ദർശനം നിർണായക യോഗമാക്കി മാധ്യമങ്ങൾ



തിരുവനന്തപുരം മുഖ്യമന്ത്രിയുടെ ഓഫീസിൽ പൊളിറ്റിക്കൽ സെക്രട്ടറിയും പ്രൈവറ്റ്‌ സെക്രട്ടറിയുമെത്തിയത്‌ മാധ്യമങ്ങൾക്ക്‌ നിർണായക കൂടിക്കാഴ്‌ച. ദൈനംദിന ഓഫീസ് നിർവഹണത്തിൽ സാധാരണമായ കൂടിക്കാഴ്‌ചയെയാണ്‌ ഒരു വിഭാഗം മാധ്യമങ്ങൾ അതീവ പ്രാധാന്യമുള്ള യോഗമായി ചിത്രീകരിച്ചത്‌. പൊളിറ്റിക്കൽ സെക്രട്ടറിയും പ്രൈവറ്റ്‌ സെക്രട്ടറിയുമടക്കമുള്ളവർ ക്ലിഫ്‌ ഹൗസിൽ എത്തിയെന്നും പൊലീസ്‌ മേധാവി ഉടനെത്തുമെന്നുമായിരുന്നു ഞായർ രാവിലെമുതൽ ചാനലുകളിലെ ബ്രേക്കിങ്‌. എഡിജിപി എം ആർ അജിത്‌കുമാറിനെതിരായ ആരോപണങ്ങളിൽ പൊലീസ്‌ മേധാവി റിപ്പോർട്ട്‌ നൽകിയതുമായി കൂട്ടിച്ചേർത്തായിരുന്നു വാർത്ത. മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നത്‌ പതിവാണ്‌. മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയുമെല്ലാം ഔദ്യോഗിക വസതിയിലെത്താറുണ്ട്‌. ഒരു പരിശോധനയും നടത്താതെ മുഖ്യമന്ത്രിയുടെ വസതിയിൽ പ്രത്യേക ചർച്ച നടത്താൻ സ്റ്റാഫിലെ ചിലരെത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത്‌ മാധ്യമ ധാർമികതയ്‌ക്കോ മര്യാദയ്‌ക്കോ നിരക്കുന്നതല്ല. വാർത്തകൾ വ്യാജമായി സൃഷ്ടിക്കാനുള്ള നിരുത്തരവാദപരമായ ശ്രമങ്ങൾ മാധ്യമ വിശ്വാസ്യതയെത്തന്നെ തകർക്കുന്നതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ വാർത്താക്കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News