സഭയിലെ സംഘർഷം ; യുഡിഎഫ്‌ എംഎൽഎമാരെ താക്കീതുചെയ്ത്‌ നിയമസഭ



തിരുവനന്തപുരം നിയമസഭയുടെ അന്തസ്സിന്‌ കോട്ടംതട്ടുംവിധം പെരുമാറിയ യുഡിഎഫ്‌ എംഎൽഎമാരെ താക്കീതുചെയ്ത്‌ നിയമസഭ. ഐ സി ബാലകൃഷ്‌ണൻ, അൻവർ സാദത്ത്‌, മാത്യു കുഴൽനാടൻ, സജീവ്‌ ജോസഫ്‌ എന്നിവരെ താക്കീതുചെയ്യണമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ അവതരിപ്പിച്ച പ്രമേയം നിയമസഭ അംഗീകരിച്ചു. അച്ചടക്കരാഹിത്യവും പാർലമെന്ററി മര്യാദയുടെ ലംഘനവുമാണ്‌ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്ന്‌ പ്രമേയത്തിൽ പറഞ്ഞു. സ്പീക്കർക്കെതിരായ അധിക്ഷേപം ക്രമവിരുദ്ധമായത്‌ തങ്ങളുടെ അവകാശമാണെന്ന്‌ സ്ഥാപിക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷം നിയമസഭയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതും വൈകാരികമായി ഇടപെടുന്നതും മനസിലാക്കാം. എന്നാൽ, നിയമസഭയുടെ അന്തസ്സ് പാലിച്ചുവേണം. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിസാര കാര്യങ്ങൾക്കുപോലും എൽഡിഎഫ്‌ എംഎൽഎമാർക്കെതിരെ സ്വീകരിച്ച നടപടി എന്തായിരുന്നുവെന്ന്‌ ഓർക്കണം. മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2011ൽ അവതരിപ്പിച്ച പ്രമേയത്തിലാണ്‌ ജയിംസ്‌ മാത്യു, ടി വി രാജേഷ്‌ എന്നിവരെ സസ്പെൻഡ്‌ ചെയ്തത്‌.എല്ലാ സീമയും ലംഘിച്ചുള്ള നടപടികളാണ്‌ കഴിഞ്ഞദിവസം സഭയിലുണ്ടായത്‌. നടപടി സാധാരണ രീതിയിൽ നടക്കുമ്പോൾ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക്‌ ചാടിക്കയറുകയായിരുന്നു.  പാർലമെന്ററി നടപടിക്രമങ്ങൾ പാലിച്ചാണ്‌ സ്പീക്കർ ഈ വിഷയം കൈകാര്യം ചെയ്‌തത്‌. അസാധാരമായ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു പ്രതിപക്ഷലക്ഷ്യം. ചർച്ച ഒഴിവാക്കുകയെന്ന ഗൂഡാലോചനയായിരുന്നു ഇതിനുപിന്നിൽ. സ്പീക്കറുടെ നടപടിയെ പിറ്റേ ദിവസം സഭയിൽ ചോദ്യംചെയ്യുന്നത്‌ ഉചിതമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംയമനം പാലിച്ചാണ്‌ സഭ നടത്തിക്കൊണ്ടുപോയതെന്ന്‌ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. സഭാരേഖകൾ പരിശോധിച്ചാൽ ഇത്‌ വ്യക്തമാകുമെന്നും സ്പീക്കർ വ്യക്തമാക്കി. Read on deshabhimani.com

Related News