കൊക്കെഡാമയിൽ പൂക്കൾ വിടരുമോ?



മാവേലിക്കര> കൊക്കെഡാമ- പായല്‍പ്പന്തുകള്‍ ഒരുക്കി വിദ്യാഭ്യാസമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിൽ ഇടം നേടി മാവേലിക്കര ഗവ. ബോയ്‌സ് എച്ച്എസ്എസ്. നാഷണല്‍ സര്‍വീസ് സ്‌കീം വളന്റിയര്‍മാരാണ് ജാപ്പനീസ് മാതൃകയില്‍ പായല്‍പ്പന്തുകള്‍ ഒരുക്കിയത്. മഴക്കാലത്ത് മതിലുകളിലും മറ്റും പറ്റിപ്പിടിച്ച്‌ വളരുന്ന പായലുകള്‍ ഉപയോഗിച്ച് വീടിന്റെ അകത്തളങ്ങളില്‍ ചെടികള്‍ നട്ട് മനോഹരമാക്കുന്ന ഒരു അലങ്കാര രീതിയാണിത്. ചെടികളെ പായല്‍ പൊതിഞ്ഞ മണ്ണില്‍ വളര്‍ത്തുകയാണ് ചെയ്യുന്നത്. കൊക്കെ (പായല്‍), ഡാമ (പന്ത്) എന്നീ ജാപ്പനീസ് വാക്കുകളില്‍നിന്നാണ് കൊക്കെഡാമ എന്ന വാക്കിന്റെ ജനനം. വീടിന് പ്രകൃതിയുടെ സ്‌പര്‍ശം നല്‍കുന്ന മികച്ച മാതൃകയാണിത്. ചെടികള്‍ എളുപ്പത്തിലും കുറഞ്ഞ പരിപാലനച്ചെലവിലും വളര്‍ത്താമെന്ന് വിദ്യാർഥികൾ പറയുന്നു. പായല്‍പ്പന്തുകള്‍ക്ക് വിപണിയില്‍ 600 രൂപ മുതല്‍ വിലയുണ്ട്. വളന്റിയർമാർ പായൽപ്പന്ത് നിര്‍മിക്കുന്ന രീതി യൂട്യൂബിൽ വൈറലായി. അന്ന മരിയ കസ്‌മിര്‍, രേഷ്‌മ കൃഷ്‌ണന്‍, മണികണ്ഠന്‍, ദേവനന്ദ, ജിഷ്‌ണു തുടങ്ങി ഒമ്പത്‌ പേരാണ്  നിര്‍മാണത്തില്‍ പങ്കെടുത്തത്. മുന്‍ പ്രോഗ്രാം ഓഫീസര്‍കൂടിയായ പ്രിന്‍സിപ്പല്‍ ആര്‍ ബിന്ദു നേതൃത്വം നല്‍കുന്നു. പ്രകൃതിയെയും മണ്ണിനെയും കൂടുതല്‍ അറിയുകയാണ്‌ ലക്ഷ്യമെന്ന്‌  പ്രിൻസിപ്പൽ പറഞ്ഞു.   Read on deshabhimani.com

Related News