മൊഴികൾ പുറത്തുവിടുന്നു ; റിപ്പോർട്ടർ ചാനലിന് എതിരെ ഡബ്ല്യുസിസി



തിരുവനന്തപുരം റിപ്പോർട്ടർ ചാനലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നൽകി വിമൻ ഇൻ സിനിമ കലക്ടീവ്‌( ഡബ്ല്യുസിസി). ജസ്റ്റിസ്‌ ഹേമ കമ്മറ്റിക്ക്‌ നൽകിയ മൊഴികൾ കോടതി ഉത്തരവ്  ലംഘിച്ച്  റിപ്പോർട്ടർ ചാനൽ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന്‌ സമൂഹമാധ്യമത്തിൽ എഴുതിയ തുറന്ന കത്തിൽ ഡബ്ല്യുസിസി ആരോപിച്ചു. ഹൈക്കോടതി നിർദേശിച്ച പ്രകാരം ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണസംഘത്തിന്‌ കൈമാറിയ സാഹചര്യത്തിൽ മൊഴികൾ പുറത്തുവരുമെന്ന ആശങ്ക മുഖ്യമന്ത്രിയെ കണ്ട്‌ അറിയിച്ചതായും കത്തിൽ പറയുന്നു.‘പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് റിപ്പോർട്ട്  പുറത്തുവിടരുതെന്ന് ജസ്റ്റിസ്‌ ഹേമ കമ്മിറ്റിയും സർക്കാരും കോടതിയും തീരുമാനിച്ച  ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ  എത്തുന്നത്, കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള  ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു. മൊഴി കൊടുത്തവർ ആരാണെന്ന് പുറംലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ് ചാനൽ പുറത്തുവിടുന്ന വിവരങ്ങൾ. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി, അതിന്‌ വിധേയരായ  സ്ത്രീജീവിതങ്ങളെ  ദുരിത പൂർണവും കടുത്ത മാനസിക സമ്മർദ്ദത്തിലുമാക്കുന്നു.  സ്വകാര്യതക്കെതിരായ കടന്നാക്രമണം അന്യായമാണ്. ഇക്കാര്യത്തിൽ  അടിയന്തരമായി  ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന വാർത്താ ആക്രമണം തടയണമെന്ന് ഞങ്ങൾ ശക്തമായി  ആവശ്യപ്പെടുന്നു’–- ഡബ്ല്യുസിസി കത്തിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News