നഗരത്തിന്‌ വികസനവേഗം ; ജിസിഡിഎയുടെ 3 പദ്ധതികൾകൂടി



കൊച്ചി സിഎസ്എംഎൽ സാമ്പത്തികസഹായത്തോടെ ജിസിഡിഎ പൂർത്തിയാക്കിയ മൂന്നു പദ്ധതികളും നാടിന്‌ സമർപ്പിച്ചു. കലൂർ മാർക്കറ്റ് നവീകരണം, കലൂർ മാർക്കറ്റ് റോഡ്‌, നഗരത്തിൽ അഞ്ചിടങ്ങളിലായി നിർമിച്ച പൊതുശുചിമുറി സമുച്ചയങ്ങൾ എന്നിവയാണ്‌ യാഥാർഥ്യമായത്‌. തദ്ദേശ മന്ത്രി എം ബി രാജേഷ്‌ പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനായി. വ്യവസായമന്ത്രി പി രാജീവ്‌ മുഖ്യാതിഥിയായി. മികച്ച ഗുണനിലവാരവും ശുചിത്വപരിപാലനവും ഉറപ്പാക്കിയുള്ള പൊതുവിപണി കലൂർ മാർക്കറ്റിലൂടെ യാഥാർഥ്യമാകുകയാണ്‌. ദേശാഭിമാനി ജങ്‌ഷനുസമീപമുള്ള പഴയ മാർക്കറ്റിലുള്ള വ്യാപാരികളെ കലൂർ മാർക്കറ്റിലേക്ക് മാറ്റും. 40,000 ചതുരശ്രയടിയുള്ള രണ്ടുനിലക്കെട്ടിടത്തിന്റെ നവീകരണം 5.87 കോടി രൂപ ചെലവിലാണ്‌ പൂർത്തിയാക്കിയത്. ഇറച്ചി, മീൻ, പഴം, പച്ചക്കറി (അനുബന്ധ ഉൽപ്പന്നങ്ങൾ/പലചരക്ക്) എന്നിവയ്‌ക്കായി 6000 ചതുരശ്രയടിയിൽ പ്രത്യേക ഇടങ്ങൾ താഴെനിലയിൽ ഒരുക്കിയിട്ടുണ്ട്. കോഴി, ആട്, മാട്, പോർക്ക് എന്നിവയുടെ വിപണനവുമുണ്ടാകും. സൂപ്പർമാർക്കറ്റ്, ഓപ്പൺ റസ്റ്റോറന്റ്, പാർക്കിങ്‌, ലിഫ്റ്റ്, മഴവെള്ളസംഭരണി, അഗ്നിശമന സജ്ജീകരണങ്ങൾ, ശുചിമുറി, ഡ്രെയിനേജ് സംവിധാനം എന്നിവയുമുണ്ട്‌. ഉറവിടമാലിന്യ സംസ്കരണത്തിനായി ദിവസം 50 കിലോലിറ്റർ മലിനജലശേഷിയുള്ള ഇടിപി (ഇൻഫ്ലുയെന്റ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌) സംവിധാനവും ഒരുക്കും. ബാനർജി റോഡിൽനിന്ന്‌ കലൂർ മാർക്കറ്റിലേക്കുള്ള പ്രവേശനത്തിന്‌ 160 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള റോഡാണ്‌ നിർമിച്ചിരിക്കുന്നത്‌. ഇന്റർലോക്ക് ഇഷ്ടിക പതിച്ചുള്ള റോഡിന്റെ നിർമാണം 67 ലക്ഷം രൂപ ചെലവിട്ടാണ്‌. കലുങ്ക് നിർമാണവും കനാലിനോടുചേർന്ന വേലിയും കലൂർ മാർക്കറ്റ് റോഡ് പദ്ധതിയിൽ ഉൾപ്പെടുന്നു. വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി മറൈൻഡ്രൈവ്‌, കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവിടങ്ങളിൽ രണ്ടുവീതവും അംബേദ്കർ സ്റ്റേഡിയത്തിൽ ഒന്നും എന്നിങ്ങനെയാണ് ശുചിമുറി നിർമിച്ചത്. മറൈൻഡ്രൈവ്, അംബേദ്കർ സ്റ്റേഡിയം എന്നിവിടങ്ങളിൽ കഫെറ്റീരിയയും ഉൾപ്പെടുന്നു. രണ്ടുകോടി രൂപയാണ് നിർമാണച്ചെലവ്. Read on deshabhimani.com

Related News