നാശം വിതച്ച് കാറ്റ് ; റോഡിലേക്ക് മരങ്ങൾ വീണു



കവളങ്ങാട് ബുധൻ രാവിലെ വീശിയ കനത്ത കാറ്റിൽ നേര്യമംഗലം പ്രദേശത്ത്‌ മൂന്നു മരങ്ങൾ റോഡിലേക്ക് വീണു. റാണിക്കല്ലിൽ രണ്ടു മരവും കോളനിപ്പടിയിൽ ഒരു മരവുമാണ് റോഡിലേക്ക് കടപുഴകി വീണത്. ഇവിടെ ഗതാഗതവും തടസ്സപ്പെട്ടു. കോതമംഗലത്തുനിന്ന്‌ അഗ്നി രക്ഷാസേന എത്തി മരങ്ങൾ മുറിച്ചുനീക്കി. സ്റ്റേഷൻ ഓഫീസർ കെ കെ ബിനോയ്, സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ പി എം റഷീദ് എന്നിവർ നേതൃത്വം നൽകി. വ്യാപാരസമുച്ചയത്തിലെ 
ഷീറ്റ്‌ മേൽക്കൂര 
നിലംപൊത്തി കോതമംഗലം ബസ്‌ സ്റ്റാൻഡിനുസമീപത്തെ നഗരസഭയുടെ വ്യാപാരസമുച്ചയത്തിന്റെ ഷീറ്റുമേഞ്ഞ ഭാഗം നിലംപൊത്തി. ബുധൻ രാവിലെ ആറിനാണ് അപകടം. നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വരാന്തയിലെ മേൽക്കൂരയാണ് നിലംപതിച്ചത്. ഏതാനുംപേർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസ് കാത്തുനിൽക്കുന്നവരും ലോട്ടറിക്കച്ചവടക്കാരും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ തമ്പടിക്കുന്ന സ്ഥലമാണിത്. പുലർച്ചെയായതിനാൽ ആളുകൾ കുറവായിരുന്നു. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ കോൺക്രീറ്റിളകി അപകടാവസ്ഥയിലാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കും ചെറിയ കേടുപറ്റി. വെള്ളൂർകുന്നം ക്ഷേത്രത്തിന്റെ 
താൽക്കാലിക മേൽക്കൂര തകർന്നു പുനർനിർമാണം നടക്കുന്ന മൂവാറ്റുപുഴ വെള്ളൂർകുന്നം മഹാദേവ ക്ഷേത്രത്തിലെ താൽക്കാലിക മേൽക്കൂര കനത്ത കാറ്റിൽ നിലംപതിച്ചു. 6000 ചതുരശ്ര അടി വിസ്തീർണമുള്ള  മേൽക്കൂരയാണ് തകർന്നത്. 30 അടി ഉയരത്തിൽ ഇരുമ്പുപൈപ്പുകളും ഓലകളും ഉപയോഗിച്ചാണ് മേൽക്കൂര നിർമിച്ചിരുന്നത്. ചൊവ്വ പുലർച്ചെ അഞ്ചാേടെയാണ് അപകടം. നട തുറക്കുംമുമ്പ്‌ ആയതിനാൽ ആരുമുണ്ടായിരുന്നില്ല. തകർന്ന മേൽക്കൂര മാറ്റി പുതിയത് സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. മൂവാറ്റുപുഴയിലും പരിസരത്തും കനത്ത മഴയിലും കാറ്റിലും മരങ്ങൾ നിലംപതിച്ചു. കൃഷിയിടങ്ങളിലും നാശമുണ്ടായി. ഗതാഗത, വൈദ്യുതി തടസ്സവുമുണ്ടായി. Read on deshabhimani.com

Related News