ഗോളിയെറിഞ്ഞു, സ്വർണം വീണു
കോതമംഗലം ഗോൾകീപ്പറായിരുന്നു ആരോമൽ ബിനു. എതിരാളികളുടെ ഗോൾനീക്കങ്ങളെ തകർപ്പൻസേവുകളിലൂടെ തട്ടിയകറ്റുന്ന ഗോൾകീപ്പർ. ഇടയ്ക്കൊന്ന് കളം മാറി. ഫുട്‌ബോളിനോട് ഗുഡ്‌ബൈ പറഞ്ഞ് ഷോട്ട്‌പുട്ടിലും ഡിസ്‌കസ്‌ത്രോയിലും ഒരുകൈ നോക്കി. തീരുമാനം തെറ്റിയില്ല. ജില്ലാ കായികമേളയിൽ ഡിസ്‌കസ്‌ത്രോ ജൂനിയർ വിഭാഗത്തിൽ ആരോമൽ ബിനു എറിഞ്ഞിട്ടു സ്വർണം. ഹാർമർത്രോയിലും മത്സരിക്കുന്നുണ്ട്. മാർ ബേസിൽ സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയാണ്. ആരോമലിന്റെ ചേട്ടൻ അനിരുദ്ധൻ ബിനുവും കായികമേളയിലെ മിന്നുംതാരമായിരുന്നു. ഹൈജമ്പിൽ സംസ്ഥാന സ്‌കൂൾ മീറ്റിലടക്കം പൊന്നണിഞ്ഞിട്ടുണ്ട്. ചേട്ടൻ ഉയരങ്ങളാണ് സ്വപ്‌നം കണ്ടിരുന്നതെങ്കിൽ പൊൻതിളക്കമുള്ള ദൂരങ്ങൾ കീഴടക്കുകയാണ് ആരോമൽ. Read on deshabhimani.com