വയനാട്‌ ദുരന്തം ; കള്ളവാർത്തകൾക്കെതിരെ നാളെ ബഹുജനകൂട്ടായ്മ



തിരുവനന്തപുരം ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങളുടെ പുനരുജ്ജീവനം തകർക്കാനും കേന്ദ്രസഹായം മുടക്കാനും ലക്ഷ്യമിട്ടുള്ള കള്ളവാർത്തകൾക്കെതിരെ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമുയരും. സിപിഐ എം നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കും. വയനാട്ടിൽ ഏരിയാ കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധം. കള്ളവാർത്തകൾ വന്നദിവസം മുതൽ പ്രാദേശികമായി പ്രതിഷേധപ്രകടനങ്ങൾ നടക്കുകയാണ്‌. കേന്ദ്രസംഘത്തിന്റെ സഹായത്തോടെ മാനദണ്ഡപ്രകാരം തയ്യാറാക്കിയ നിവേദനത്തിലെ എസ്റ്റിമേറ്റിനെ സർക്കാറിന്റെ കൊള്ളയെന്നും കള്ളക്കണക്കെന്നും പ്രചരിപ്പിക്കുകയായിരുന്നു ചില വാർത്താമാധ്യമങ്ങൾ. ദുരിതാശ്വാസപ്രവർത്തനത്തിന്റെ മറവിൽ സർക്കാർ കള്ളക്കണക്ക്‌ എഴുതിയെടുത്തു എന്ന പ്രചാരണം ദുരിതബാധിതരെയും സഹായങ്ങൾ നൽകിയവരെയും തെറ്റിദ്ധരിപ്പിക്കാനായിരുന്നു. അതേറ്റുപിടിച്ച്‌ പ്രതിപക്ഷവും ബിജെപിയും രംഗത്തുവന്നു. ദുരന്തത്തിന്‌ 55 ദിവസം പിന്നിട്ടിട്ടും കേന്ദ്രസഹായം ലഭ്യമായിട്ടില്ല. ചില ചാനലുകൾ തൊട്ടടുത്ത ദിവസം ഖേദപ്രകടനം നടത്തിയെങ്കിലും അപ്പോഴേക്കും ‘പെരുപ്പിച്ച കണക്ക്‌’ എന്ന പ്രചാരണം ലോകമെങ്ങും എത്തിയിരുന്നു. അർഹതപ്പെട്ടത്‌ തടയാനുള്ള മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെയാണ്‌  പ്രതിഷേധ കൂട്ടായ്മ നടത്തുന്നത്‌.   Read on deshabhimani.com

Related News