ഡിജിറ്റല്‍ 
എറണാകുളം ; സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ജില്ല



കൊച്ചി സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ലയെന്ന ഖ്യാതിക്കുപിന്നാലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയും ആദ്യം പൂർത്തിയാക്കി എറണാകുളം. ചൊവ്വാഴ്‌ച ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ ഇക്കാര്യം പ്രഖ്യാപിച്ചു. കലക്‌ടർ എൻ എസ്‌ കെ ഉമേഷ്‌ അധ്യക്ഷനായി. ഡിജി കേരളം പദ്ധതിയിൽ സർക്കാർ മാർഗരേഖപ്രകാരം ജില്ല, മണ്ഡല, തദ്ദേശസ്ഥാപന, വാർഡ്‌ തലങ്ങളിൽ സമിതികൾ രൂപീകരിച്ചാണ്‌ പദ്ധതി പൂർത്തിയാക്കിയത്‌. 8,36,648 കുടുംബങ്ങളിൽ നടത്തിയ സർവേയിൽ 1,92,883 പേർ ഡിജിറ്റൽ നിരക്ഷരരായിരുന്നു. അവർക്ക്‌ സന്നദ്ധസംഘടനകൾ, കോളേജുകൾ, കുടുംബശ്രീ, സാക്ഷരത മിഷൻ തുടങ്ങിയവയുടെ സഹായത്തോടെ പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരരാക്കി. കൂടുതൽ ആളുകളിൽ സർവേ നടത്തിയത്‌ കൊച്ചി കോർപറേഷനിലാണ്‌–- 1,47,392 പേർ. കൂടുതൽ പഠിതാക്കളും അവിടെയാണ്‌–- 11,958 പേർ. നഗരസഭാതലത്തിൽ കൂടുതൽപേരിൽ സർവേ നടത്തിയത് തൃപ്പൂണിത്തുറയാണ്‌–- 24,438. കൂടുതൽ പഠിതാക്കൾ കളമശേരിയിലും–- 5938 പേർ. പഞ്ചായത്തിൽ എടത്തലയാണ്‌–- 5270. കൂടുതൽ പഠിതാക്കളും ഇവിടെത്തന്നെ–- 7309 പേർ. അശമന്നൂർ പഞ്ചായത്തിലെ അബ്ദുള്ള മൗലവി (99) ജില്ലയിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പ്രായംകൂടിയ പഠിതാവായി. 4591 കുടുംബശ്രീ വളന്റിയർമാരും വിവിധ സ്കൂൾ–- കോളേജുകളിലെ 3421 എൻഎസ്എസ് വളന്റിയർമാരും ജില്ലയിലെ 95 വിദ്യാഭ്യാസ സ്ഥപനങ്ങളും പദ്ധതിയുടെ ഭാഗമായി. ഡിജി കേരളം പദ്ധതിയുടെ ജില്ലാ കൺവീനർ കെ ജെ ജോയ്, തദ്ദേശ ഡെപ്യൂട്ടി ഡയറക്ടർ വിധു എ മേനോൻ, ജില്ലാ സാക്ഷരത മിഷൻ കോ–-ഓർഡിനേറ്റർ വി വി ശ്യാംലാൽ, കുടുംബശ്രീ ജില്ലാ മിഷൻ കോ-–-ഓർഡിനേറ്റർ ടി എം റെജീന തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News