കേന്ദ്ര ബജറ്റ് ; കൊച്ചിക്ക്‌ പതിവുപോലെ നിരാശ



കൊച്ചി മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യബജറ്റിൽ കൈനിറയെ പ്രതീക്ഷിച്ച കൊച്ചിക്ക്‌ പതിവുപോലെ നിരാശ. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വാനോളം പുകഴ്‌ത്തിയ കൊച്ചി കപ്പൽശാലയ്‌ക്കെങ്കിലും പേരിന്‌ ചിലതെങ്കിലും പ്രതീക്ഷിച്ചു. കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം ഉദ്‌ഘാടനം ചെയ്‌തത്‌ പ്രധാനമന്ത്രിയാണെങ്കിലും അതിന്റെ പേരുപോലും ബജറ്റിൽ പരാമർശിച്ചില്ല. കളമശേരി എച്ച്‌എംടിയും നിറയെ പ്രതീക്ഷിച്ചു. പാർലമെന്ററി സമിതി ശുപാർശപ്രകാരം എച്ച്‌എംടി പുനരുദ്ധാരണത്തിന്‌ ഈമാസം ആദ്യം കമ്പനി കൺസൾട്ടന്റിനെ നിയോഗിക്കാൻ നടപടി തുടങ്ങിയിരുന്നു. വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ അടിസ്ഥാനസൗകര്യ വികസനത്തിൽ ഉൾപ്പെടെ കൊച്ചി തുറമുഖ ട്രസ്റ്റ്‌ വിവിധ സഹായങ്ങൾ പ്രതീക്ഷിച്ചു. പടിഞ്ഞാറൻ തീരത്തിന്റെ സംരക്ഷണം സംസ്ഥാന സർക്കാർ കേന്ദ്രത്തിനുമുന്നിൽ സമർപ്പിച്ചിട്ടുള്ള പദ്ധതിയാണ്‌. കടലാക്രമണവും തീരശോഷണവും തടയാനുള്ള പദ്ധതികളും പരിഗണിക്കപ്പെട്ടില്ല. അങ്കമാലി–-എരുമേലി ശബരി റെയിൽ പദ്ധതിയുടെ 50 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന നിബന്ധന അംഗീകരിച്ചിട്ടും ബജറ്റ്‌ കണ്ടമട്ടില്ല. ഗ്രീൻ ഹൈഡ്രജൻ പദ്ധതി, സബർബൻ റെയിൽ, സൗത്ത്‌–-നോർത്ത്‌ റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം പൂർത്തിയാക്കൽ തുടങ്ങിയ പ്രധാന പദ്ധതികളും പരിഗണിക്കപ്പെട്ടില്ല. Read on deshabhimani.com

Related News