ഡിജിറ്റൽ റീസർവേ: കരട്‌ വിജ്ഞാപനം 
ഭൂവുടമകൾക്ക്‌ 
പരിശോധിക്കാം



തിരുവനന്തപുരം ഡിജിറ്റൽ റീസർവേയുടെ കരട് വിജ്ഞാപനം ഭൂവുടമകൾക്ക് പരിശോധിക്കാനും ആക്ഷേപങ്ങളുന്നയിക്കാനും അവസരം. റവന്യു വകുപ്പിന്റെ ‘എന്റെ ഭൂമി'പോർട്ടലിൽ രേഖപ്പെടുത്തിയ കരടുരേഖ തദ്ദേശവകുപ്പിന്റെകൂടി പങ്കാളിത്തത്തോടെ മുഴുവൻ ജനങ്ങളിലും എത്തിക്കും. ഇതിനായി ഓൺലൈനായി ചേർന്ന, റവന്യു-, തദ്ദേശ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും  യോഗം തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്തു.  റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനായി.   കരട് വിജ്ഞാപനം പരിശോധിച്ച് പരാതി ‘എന്റെ ഭൂമി’ പോർട്ടൽ വഴി ഉന്നയിക്കാൻ അവസരമൊരുക്കുകയെന്ന ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾകൂടി ഏറ്റെടുക്കണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഡിജിറ്റൽ റീ സർവേ നടക്കാനുള്ള ഇടങ്ങളിൽ സർവേ സഭകൾ വിളിച്ചുചേർത്ത് ജനപങ്കാളിത്തം ഉറപ്പുവരുത്താനുള്ള പ്രവർത്തനം നടത്തണമെന്ന്‌  പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരോട്‌ മന്ത്രി നിർദേശിച്ചു. വാർഡ് അംഗം, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേനാ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ ദൗത്യം ഏറ്റെടുക്കണം. ഡിജിറ്റൽ സർവേ, വിജ്ഞാപനത്തിലെ തെറ്റുതിരുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തുകളിൽ സർവേ ടീമിന്റെ ക്യാമ്പ് ഓഫീസ് തുറക്കുമെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു. ആദ്യഘട്ടത്തിൽ 200 വില്ലേജിലാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്. ഇതിൽ 185 വില്ലേജും രണ്ടാം ഘട്ടത്തിലെ 238 വില്ലേജിലെ 17 ഇടവും സർവേ പൂർത്തിയായതായും മന്ത്രി അറിയിച്ചു. ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ റവന്യു, സർവേ, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം 31നകവും രണ്ടാംഘട്ടത്തിൽ സർവേ നടക്കുന്ന വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ യോഗം ആഗസ്‌ത്‌ 11നകവും  കലക്ടർമാർ വിളിച്ചുചേർക്കും.   Read on deshabhimani.com

Related News