സതീശനെ പരസ്യമായി തള്ളി 
കെ സുധാകരൻ



കൽപ്പറ്റ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനുമായുള്ള ഭിന്നത വീണ്ടും പരസ്യമാക്കി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.   അൻവറിനെ കൂടെനിർത്തേണ്ടതായിരുന്നുവെന്ന്‌ സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ സുധാകരൻ വ്യക്തമാക്കി. അത്‌ സതീശന്റെ വീഴ്‌ചയാണ്‌. തന്റെ അഭിപ്രായം ശരിയല്ലേയെന്ന്‌ ഒപ്പമുണ്ടായിരുന്ന  കെപിസിസി വൈസ്‌പ്രസിഡണ്ട്‌ ജോസഫ്‌ വാഴയ്‌ക്കനോട്‌  സുധാകരൻ ആരാഞ്ഞെങ്കിലും അദ്ദേഹം പരസ്യപ്രതികരണത്തിന്‌ തയ്യാറായില്ല.   ‘കാര്യങ്ങൾ തുറന്നുപറയാൻ നട്ടെല്ലുവേണം’ എന്നും  സുധാകരൻ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ്‌ കാര്യങ്ങൾ താനും പ്രതിപക്ഷ നേതാവും ചേർന്നാണ്‌ തീരുമാനിക്കുന്നതെന്ന്‌ പറഞ്ഞ്‌ സതീശന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലുള്ള അതൃപ്‌തിയും അദ്ദേഹം പ്രകടിപ്പിച്ചു.   ഇടവേള‌ക്ക്‌ശേഷം സതീശൻ– -സുധാകരൻ പോര്‌ വീണ്ടും മൂർച്ഛിക്കുകയാണ്‌. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ വിജയത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലി വാർത്താസമ്മേളനത്തിൽതന്നെ ഇരുവരും പോരടിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ രണ്ടുപേരും ചേർന്ന്‌ നയിച്ച ജാഥയുടെ വാർത്താസമ്മേളനത്തിനിടയിൽ പ്രതിപക്ഷനേതാവിനെ മാധ്യമപ്രവർത്തകർക്കു മുമ്പിൽ സുധാകരൻ അസഭ്യം പറയുന്നതിലേക്കുവരെ ഭിന്നത എത്തി.   Read on deshabhimani.com

Related News