സ്‌നേഹം നൽകി ആമ്പല്ലൂർ
മുളന്തുരുത്തി ‘എംഎൽഎയുടെ അനാസ്ഥകൊണ്ട് ഒരുപതിറ്റാണ്ടായി കടലാസിൽ ഉറങ്ങുന്ന ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക് എൽഡിഎഫ് വിജയിച്ചാൽ പ്രാവർത്തികമാക്കും’ പിറവം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബിന്റെ വാക്കുകൾ നിറഞ്ഞ കൈയടിയോടെ ആമ്പല്ലൂർ സ്വീകരിച്ചു. ആമ്പല്ലൂരിലും മറ്റ് കേന്ദ്രങ്ങളിലും വ്യാഴാഴ്‌ച ഉജ്വല സ്വീകരണമാണ് സിന്ധുമോൾക്ക് ലഭിച്ചത്. പൊതുപര്യടനം രാവിലെ 8.30ന് ലക്ഷംവീട് കോളനിയിൽനിന്ന് ആരംഭിച്ചു. ഓരോ കേന്ദ്രങ്ങളിലും മണ്ഡലത്തിലെ വികസന മുരടിപ്പും എൽഡിഎഫ് സർക്കാരിന്റ ഭരണ നേട്ടങ്ങളും വിശദീകരിച്ച് ചെറിയ പ്രസംഗം. ലക്ഷംവീട് കോളനിക്കുശേഷം കൂമുള്ളി മല, വള്ളാരി മല, ആക്കാപ്പനം, പള്ളിത്താഴം തുടങ്ങിയ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് സ്വീകരിക്കാൻ കാത്തുനിന്നത്. ആക്കാപ്പനത്ത് സ്വീകരിക്കാൻ എത്തിയ സ്ത്രീകളും കുട്ടികളും പൂക്കളും ചുവന്ന ബലൂണുകളും ഷാളുകളും നൽകി. ഇവിടെ സമീപത്തുള്ള തീപ്പെട്ടി കമ്പനിയിലെത്തിയ സ്ഥാനാർഥിയെ തൊഴിലാളികൾ ഹാരമണിയിച്ചു. ഉച്ചയ്‌ക്കുശേഷം അരയൻകാവിലെ വിവിധഭാഗങ്ങളിൽ എത്തി. പര്യടനം വൈകിട്ട് കോരനിരപ്പത്ത് സമാപിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ടി സി ഷിബു പര്യടനം ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് നേതാക്കളായ ഷാജു ജേക്കബ്, കെ എൻ ഗോപി, കെ പി സലിം, ടി കെ മോഹനൻ, പി ബി രതീഷ്, സി എൻ സദാമണി, എ പി സുഭാഷ്, ബീന ബാബുരാജ്, സി കെ പ്രകാശ്, പി കെ രവി, ഉണ്ണി എം മന, സോജൻ ജോർജ്, ജോർജ് ചെമ്പുകാല എന്നിവരും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com