കൊച്ചി വിമാനത്താവളം ; സുരക്ഷാകവചവും പുതിയ ടി ത്രീ ലോഞ്ചും സജ്ജം



നെടുമ്പാശേരി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള ഓപ്പറേഷണൽ മേഖലയുടെ സുരക്ഷയ്ക്കായി ഒരുക്കിയ അത്യാധുനിക ഇലക്ട്രോണിക് കവചവും ഇന്റർനാഷണൽ ടെർമിനലിൽ പുതുക്കിയ ലോഞ്ചും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴം രാവിലെ 10.30ന് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. വിമാനത്താവള ഓപ്പറേഷണൽ മേഖലയ്ക്ക് ‘പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്‌ഷൻ സിസ്റ്റത്തിന്റെ (പിഡ്‌സ്)' സുരക്ഷയ്ക്കായി 12 കിലോമീറ്റർ ചുറ്റുമതിലിൽ വൈദ്യുതിവേലി, ഫൈബർ ഒപ്‌റ്റിക് വൈബ്രേഷൻ സെൻസർ, തെർമൽ കാമറ എന്നിവ ഘടിപ്പിച്ചു. ചുറ്റുമതിലിലും കാനകളിലുമുണ്ടാകുന്ന നേരിയ കമ്പനങ്ങളും താപവ്യതിയാനവും തത്സമയം കൺട്രോൾ സെന്ററിലേക്ക്‌ അയക്കും. ഇത്രയും സമഗ്രമായ സുരക്ഷാകവചം ഇന്ത്യയിലാദ്യമാണെന്ന് സിയാൽ അധികൃതർ പറഞ്ഞു. 30 കോടി രൂപയാണ് ചെലവ്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡാണ് സാങ്കേതികസൗകര്യം ഒരുക്കിയത്‌. അന്താരാഷ്ട്ര ടെർമിനൽ മൂന്നിന്റെ പുറപ്പെടൽ ഭാഗത്താണ് അധിക ലോഞ്ച് നിർമിച്ചത്. ഇതോടെ ലോഞ്ചിന്റെ വിസ്തൃതി 14,000ൽനിന്ന് 21,000 ചതുരശ്രയടിയായി വർധിച്ചു. ഈ മാസം ഒന്നിന് കമീഷൻ ചെയ്ത 0484 എയ്‌റോ ലോഞ്ചിൽ ഒക്ടോബർ രണ്ടാംവാരത്തോടെ ബുക്കിങ് തുടങ്ങുമെന്നും സിയാൽ അറിയിച്ചു. Read on deshabhimani.com

Related News