നോവായി വസ്‌ത്രവും കളിപ്പാട്ടവും ; കരളലിയും കാഴ്‌ചകൾ



അങ്കോള മകനുള്ള കളിപ്പാട്ട ലോറി,ബാഗിൽ രണ്ട്‌ മൊബൈൽഫോൺ, വസ്‌ത്രം, അസ്ഥിക്കഷ്‌ണം, ഗംഗാവലിപ്പുഴയിൽനിന്ന്‌ അർജുന്റെ ട്രക്ക്‌ കരക്കുകയറ്റിപ്പോൾ കണ്ടത്‌  കരളലിയും കാഴ്‌ചകൾ. ബുധനാഴ്‌ച രാത്രി പുഴയോരത്ത്‌ എത്തിച്ച ട്രക്ക്‌ വ്യാഴം രാവിലെ പത്തരയോടെയാണ്‌ മൂന്നു ക്രെയിൻ ഉപയോഗിച്ച്‌ ദേശീയപാതയോരത്തേക്ക്‌ മാറ്റിയത്‌. അസ്ഥിക്കഷണം മാറ്റിയശേഷം അഗ്നിരക്ഷാസേന ട്രക്ക്‌ കഴുകി. ക്രെയിൻ ഉപയോഗിച്ച്‌ ക്യാബിൻ പൊളിച്ചാണ്‌ സാധനങ്ങൾ പുറത്തിട്ടത്‌.  അർജുന്റെ സഹോദരൻ അഭിജിത്ത്‌, സഹോദരീ ഭർത്താവ്‌ ജിതിൻ എന്നിവർ കൂടുതൽ തിരച്ചിൽ നടത്തി. അർജുൻ പാചകംചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ, ചീർപ്പ്‌, കണ്ണാടി, ചെരുപ്പ്‌ അടക്കമുള്ള വസ്‌തുക്കൾ ഇവർ ശേഖരിച്ചു. അർജുന്റെ ഓർമയ്‌ക്കായി ഇവ ശേഖരിക്കണമെന്ന്‌ ഭാര്യ കൃഷ്‌ണപ്രിയ ഇവരോട്‌ ഫോണിൽ അറിയിച്ചിരുന്നു. മണ്ണിടിച്ചിലിൽ ഇനിയും കണ്ടെത്താനുള്ള രണ്ടുപേർക്കായി ഉച്ചയ്‌ക്കുശേഷം ഡ്രഡ്‌ജർ പരിശോധനയുണ്ടായി.   ഡിഎൻഎ 
ഫലം രണ്ട്‌ 
ദിവസത്തിനകം ട്രക്കിൽനിന്നെടുത്ത ശരീരഭാഗത്തിന്റെ പോസ്‌റ്റുമോർട്ടം കാർവാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പൂർത്തിയാക്കി, ബന്ധുക്കളെ കാണിച്ചു. ഹുബ്ബള്ളി റീജണൽ സയൻസ്‌ ലബോറട്ടറിയിലേക്ക്‌ ഡിഎൻഎ സാമ്പിൾ കൊണ്ടുപോയി. അർജുന്റെ അനുജൻ അഭിജിത്തിന്റെ ഡിഎൻഎ സാമ്പിളുമെടുത്തു. എല്ലാ സാങ്കേതിക തടസവും ഒഴിവാക്കി വേഗത്തിൽ ഫലം ലഭ്യമാക്കി മൃതദേഹം കോഴിക്കോട്‌ കണ്ണാടിക്കൽ വീട്ടിലേക്ക്‌ എത്തിക്കും.   Read on deshabhimani.com

Related News