കേന്ദ്രം അനുമതി നൽകുന്നില്ല ; പുതിയ റേഷൻകാർഡുകാർ 
കാസ്‌പിന്‌ പുറത്ത്‌



തിരുവനന്തപുരം സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനുമതി നൽകാത്തതിനാൽ പുതിയ റേഷൻകാർഡുടമകളെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്‌പ്‌) ചേർക്കാനാകുന്നില്ല. 2018നുശേഷം അനുവദിച്ച റേഷൻകാർഡുകളിൽ ഉൾപ്പെട്ടവർക്കാണ്‌ പദ്ധതിയിൽ ചേരാനാകാത്തത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോർജും സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസും കേന്ദ്ര സർക്കാരിനു കത്തുനൽകിയിരുന്നു. വർഷം 1500 കോടി രൂപ ചെലവു വരുന്ന പദ്ധതിക്കു കേന്ദ്ര സഹായമായി 150 കോടിയോളം രൂപ മാത്രമാണ്‌ ലഭിക്കുന്നത്. ബാക്കി തുക മുഴുവൻ സംസ്ഥാന സർക്കാരാണ്‌ വഹിക്കുന്നത്‌. 42 ലക്ഷം കുടുംബങ്ങളാണ്‌ നിലവിൽ പദ്ധതിയിലുള്ളത്‌. ഒരു കുടുംബത്തിന്‌ വിഹിതം കണക്കാക്കിയിരിക്കുന്നത്‌ 1052 രൂപയാണ്‌. ഇതിൽ 22 ലക്ഷം കുടുംബങ്ങൾക്കുള്ള വിഹിതത്തിന്റെ 60 ശതമാനം മാത്രമാണ്‌ കേന്ദ്രം നൽകുന്നത്‌. ബാക്കിതുക ചെലവഴിക്കുന്നത്‌ സംസ്ഥാന സർക്കാരും. 22 ലക്ഷം കുടുംബങ്ങളുടെ വിഹിതം മാത്രമേ നൽകാനാകൂവെന്നാണ്‌ കേന്ദ്ര നിലപാട്‌. എഎവൈയും മുൻഗണനാ റേഷൻകാർഡുമുള്ള കുടുംബങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ്‌ സംസ്ഥാന സർക്കാർ നിരന്തരം ഉന്നയിക്കുന്നത്‌. കഴിഞ്ഞവർഷം മാത്രം ആറര ലക്ഷം പേർക്കാണ്‌ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിച്ചത്‌. Read on deshabhimani.com

Related News