സമരത്തിന്‌ കുട്ടികളെ ഉപയോഗിക്കരുത്‌ ; രക്ഷിതാക്കളോട്‌ ഹൈക്കോടതി



കൊച്ചി പത്തുവയസ്സ്‌ തികയാത്ത കുട്ടികളുമായി സമരത്തിനെത്തുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ന്യായമായ ആവശ്യത്തിനുവേണ്ടിയാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാനാകാത്ത പ്രായത്തിലുള്ള കുട്ടികളുമായി സമരമോ സത്യഗ്രഹമോ ധർണയോ വേണ്ടെന്ന്‌ ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. മൂന്ന് വയസ്സുള്ള കുട്ടിയുമായി സെക്രട്ടറിയറ്റിനുമുന്നിൽ 59 ദിവസം പൊരിവെയിലത്ത് സമരം നടത്തിയ  തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്കെതിരായ കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് കോടതി നിർദേശം.എസ്‌എടി ആശുപത്രിയിലെ ചികിത്സയ്‌ക്കിടയിൽ തങ്ങളുടെ കുട്ടി മരിച്ചതിനെത്തുടർന്ന്‌ ചികിത്സാപ്പിഴവിന്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജിക്കാർ മൂന്നുവയസ്സുകാരനുമായി സമരം നടത്തിയത്. തുടർന്നാണ് രക്ഷിതാക്കൾക്കെതിരെ ബാലനീതി നിയമപ്രകാരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. സമരത്തെ തുടർന്ന് സർക്കാർ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കീഴ്‌വഴക്കമാകരുതെന്ന മുന്നറിയിപ്പോടെ ഹർജിക്കാർക്കെതിരെ എടുത്ത കേസ് കോടതി റദ്ദാക്കിയത്. എന്തിനുവേണ്ടിയാണ് സമരമെന്ന് പത്തുവയസ്സിൽ താഴെയുള്ള കുട്ടിക്ക് അറിയാനാകില്ല. ഇത്തരം സാഹചര്യങ്ങളിൽനിന്ന് കുട്ടികളെ അകറ്റിനിർത്തുകയെന്നത് രക്ഷിതാക്കളുടെ ചുമതലയാണ്. കുട്ടികൾ സമൂഹത്തിന്റെ സ്വത്താണെന്ന ബോധം രക്ഷിതാക്കൾക്കുണ്ടാകണം –-കോടതി പറഞ്ഞു.   Read on deshabhimani.com

Related News