പാനൂർ അഷ്റഫ് വധം ; 6 ആർഎസ്എസുകാരുടെ 
ജീവപര്യന്തം ശരിവച്ചു



കൊച്ചി പാനൂരിലെ സിപിഐ എം പ്രവർത്തകൻ തഴയിൽ അഷ്‌റഫിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ആറ് ആർഎസ്എസുകാർക്ക്‌ തലശേരി സെഷൻസ്‌ കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയും ഹൈക്കോടതി ശരിവച്ചു. പാനൂർ കുറ്റേരി സുബിൻ എന്ന ജിത്തു, മൊകേരി വള്ളങ്ങാട് പുതിയോത്ത് അനീഷ് എന്ന ഇരുമ്പൻ അനീഷ്, തെക്കേ പാനൂരിലെ പി പി പുരുഷോത്തമൻ, മൊകേരി വള്ളങ്ങാട് ഇ പി രാജീവൻ എന്ന പൂച്ച രാജീവൻ, തെക്കേ പാനൂരിലെ എൻ കെ രാജേഷ് എന്ന രാജു, പാനൂർ പന്ന്യന്നൂർ ചമ്പാട് സ്വദേശി കെ രതീശൻ എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്. ജീവപര്യന്തത്തിനുപുറമെ 50,000 രൂപ പിഴയുമാണ്‌ ശിക്ഷിച്ചിരുന്നത്‌. ശിക്ഷ ഇളവ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതികൾ നൽകിയ ഹർജി ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി പ്രദീപ്‌കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്‌ പരിഗണിച്ചത്‌. 2002 ഫെബ്രുവരി 15നാണ് അഷ്‌റഫ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം വാഹനം വാങ്ങാനെത്തിയ അഷ്റഫിനെ രാഷ്‌ട്രീയവൈരാഗ്യത്താൽ പാനൂർ ബസ്‌ സ്റ്റാൻഡിലെ കടയിൽവച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഇ സി ബിനീഷ് ഹാജരായി. Read on deshabhimani.com

Related News