പാറക്കുളത്തിൽ യുവാവ് മുങ്ങിമരിച്ച സംഭവം: 
മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി



എഴുകോൺ  ഉളകോട് പാറക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച ഇമ്മാനുവൽ ഡാനിയലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കൊല്ലം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്ന് ഡാനിയലിന്റെ സ്വദേശമായ പുതുച്ചേരിയിലേക്ക് മൃതദേഹം കൊണ്ടുപോയി. ഞായർ പകൽ 2.30നാണ് പുതുച്ചേരി വില്ലിയനൂർ താലൂക്കിലെ തിരുക്കനൂർ റെയിൻബോ നഗറിൽ ബീനു ഡാനിയലിന്റെ മകൻ ഇമ്മാനുവൽ ഡാനിയൽ മുങ്ങിമരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തിരുവനന്തപുരം കരകുളം മുല്ലശ്ശേരിയിൽ എം ആർ ഹേമന്ദിനെ (34) നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു. കുളത്തിലിറങ്ങിയ ഇമ്മാനുവലും ഹേമന്ദും കുറെനേരത്തെ നീന്തിക്കുളിക്കു ശേഷം കയത്തിലകപ്പെടുകയായിരുന്നു. ക്വാറിക്കു സമീപം ജോലിചെയ്യുകയായിരുന്ന മരംമുറിപ്പ് തൊഴിലാളികളുടെ സഹായത്തോടെ അഗ്നിരക്ഷാസേന ഹേമന്ദിനെ രക്ഷപ്പെടുത്തി. മുങ്ങിത്താണ ഇമ്മാനുവലിനെ കൊല്ലത്തുനിന്ന് എത്തിയ സ്‌കൂബ ടീം മരിച്ചനിലയിൽ കണ്ടെത്തി. 100 അടിയിലധികം ആഴമുള്ള പാറക്കുളത്തിൽ സാധാരണ ആരും ഇറങ്ങാറില്ല. വർക്കല സൗത്ത് ക്ലിഫിലെ ഒരു ഹോസ്റ്റലിൽ പരിചയപ്പെട്ട എട്ടുപേർ ഉളകോട്ടേക്ക് യാത്ര തിരിക്കുകയായിരുന്നു. മുമ്പ് ഇവിടെ വന്നിട്ടുള്ള ഹേമന്ദാണ് മറ്റുള്ളവരെ ക്വാറിയിൽ എത്തിച്ചത്. ആദ്യം ഇമ്മാനുവലും ഹേമന്ദും രണ്ടു പെൺസുഹൃത്തുക്കളുമാണ് ഇരുചക്രവാഹനത്തിൽ ക്വാറിയിൽ എത്തിയത്. ഒരു പെൺകുട്ടിയും മൂന്നു യുവാക്കളും അപകടം നടന്നശേഷം കാറിലാണ് എത്തിയത്. ഇമ്മാനുവലിന്റെ മൃതദേഹത്തിനൊപ്പം ആശുപത്രിയിലേക്ക് ആംബുലൻസിൽ പോകാൻ സുഹൃത്തുക്കൾ ആരും ആദ്യം തയ്യാറായില്ല. നാട്ടുകാർ ബഹളമുണ്ടാക്കിയപ്പോൾ രണ്ടുപെൺകുട്ടികളെ ആംബുലൻസിൽ ഒപ്പം അയക്കുകയായിരുന്നു. ഹേമന്ദും ഒരു യുവാവും യുവതിയും ഒഴികെയുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. Read on deshabhimani.com

Related News