അപേക്ഷ 1051, തീർപ്പാക്കിയത്‌ 692

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നതിനുള്ള ദക്ഷിണ മേഖലാ അദാലത്ത് കൊല്ലം സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്‌കൂളിൽ 
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യുന്നു


  കൊല്ലം പൊതുവിദ്യാഭ്യാസ വകുപ്പ്‌ ദക്ഷിണമേഖലാ ഫയൽ അദാലത്തിൽ 692 അപേക്ഷ തീർപ്പാക്കിയെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1051 പരാതിയാണ്‌ ലഭിച്ചത്‌. വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ്‌–--123, കൊല്ലം–-167, തിരുവനന്തപുരം–-62, ആലപ്പുഴ–-171, പത്തനംതിട്ട–-169 വീതം പരാതികളാണ്‌ തീർപ്പാക്കിയത്‌. നിയമന അംഗീകാരവുമായി ബന്ധപ്പെട്ട പരാതികളാണ്‌ ലഭിച്ചതിൽ ഏറെ–- 668. ഇതിൽ 407 പരാതി തീർപ്പാക്കി നിയമന ഉത്തരവ്‌ നൽകി. പത്ത്‌ വർഷംവരെ ശമ്പളമില്ലാതെ ജോലിചെയ്‌ത അധ്യാപകരുടെ നിയമനത്തിനാണ്‌ ഇതുവഴി അംഗീകാരം  ലഭിച്ചത്‌. കൊല്ലം–- 69, വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ്‌–-109, തിരുവനന്തപുരം– -47,  ആലപ്പുഴ–- 44, പത്തനംതിട്ട–-138 വീതം നിയമന അംഗീകാരം നൽകി. 2024 ഫെബ്രുവരിവരെ 1,05,025 ഫയലുകളാണ്‌ തീർപ്പാകാതെ കിടന്നത്‌. ജില്ലാതല അദാലത്തുകൾ ആരംഭിച്ചശേഷം  തീർപ്പാകാത്ത ഫയലുകൾ 63,924 ആയി കുറഞ്ഞു. സാധാരണ ഫയലുകൾ അഞ്ചു ദിവസത്തിൽ കൂടുതൽ സൂക്ഷിക്കരുതെന്ന്‌ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌. ചില ഉദ്യോഗസ്ഥർ മാസങ്ങളോളം ഫയലുകൾ പിടിച്ചുവയ്‌ക്കുന്നതിനെതിരെ കർശന നടപടിയെടുക്കും. ഡിഡി, ഡിഇഒ, എഇഒ എന്നിവർ ഉത്തരവ്‌ നൽകാത്ത ഫയലുകളിൽ വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ഉത്തരവായിട്ടുണ്ട്‌. വടക്കൻ മേഖലാ അദാലത്ത്‌ കോഴിക്കോട്ട്‌ 17 ന്‌ നടക്കും. പ്രത്യേക സാഹചര്യം പരിഗണിച്ച്‌ വയനാടിനു മാത്രമായി അദാലത്ത്‌ നടത്തും.  Read on deshabhimani.com

Related News