കിടപ്പുരോഗിയുടെ പെൻഷൻ തട്ടിയെടുത്ത ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

രജനി


കൊട്ടാരക്കര   കിടപ്പുരോഗിയായ വയോധികയുടെ മൂന്നുവർഷത്തെ പെൻഷൻ തട്ടിയെടുത്ത ബാങ്കിലെ താൽക്കാലിക ജീവനക്കാരി അറസ്റ്റിൽ. കൊട്ടാരക്കര പുലമൺ ഇടക്കുന്നിൽ രജനി (35)യെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് മാനേജരുടെയും വയോധികയുടെ ബന്ധുക്കളുടെയും പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പുലമൺ സ്വദേശിയായ വയോധികയുടെ പേരിൽ കനറാ ബാങ്കിലുള്ള സേവിങ്സ് അക്കൗണ്ടിൽ നിന്ന് 2021 മുതൽ 2024 മാർച്ച് വരെ കാലത്ത് 28 തവണയായി 2,40,000 രൂപ തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. വയോധികയുടേതെന്ന പേരിൽ വ്യാജ വിരലടയാളം പതിച്ചായിരുന്നു തട്ടിപ്പ്. ഏറെ വർഷങ്ങളായി ബാങ്കിൽ താല്‍ക്കാലിക ജീവനക്കാരിയായി പ്രവർത്തിച്ചിരുന്ന രജനി എല്ലാവരുടെയും വിശ്വാസ്യത നേടിയെടുത്തിരുന്നു. വയോധികയുടെ ബന്ധു ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയതും പരാതി നൽകിയതും.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News