മാലിന്യലോറി ബൈക്കിലേക്ക് മറിഞ്ഞ് പരിക്കേറ്റ യുവ ഡോക്ടർ മരിച്ചു
കൊല്ലം ശുചിമുറി മാലിന്യവുമായി വന്ന മിനി ടാങ്കർ ലോറി ബൈക്കിനു മുകളിലേക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ ഡോക്ടർ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജൻ, കൊല്ലം പട്ടത്താനം വടക്കേവിള ഓം പ്രകാശ് ഭവനിൽ ഡോ. ഓം പ്രകാശിന്റെയും യമുനാറാണിയുടെയും മകൻ ഡോ. ബാലകൃഷ്ണൻ (30)ആണ് മരിച്ചത്. ദേശീയപാതയിൽ ആറ്റിങ്ങലിനു സമീപം കോരാണിയിൽ വെള്ളിയാഴ്‌ച പുലർച്ചെ ഒന്നിനായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് ശുചിമുറി മാലിന്യവുമായി അമിതവേഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് എതിർദിശയിൽവന്ന ഡോ. ബാലകൃഷ്ണന്റെ ബൈക്കിനു മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോ. ബാലകൃഷ്ണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ലോറി ഡ്രൈവർ എറണാകുളം ഉദയംപേരൂർ തോട്ടുമുഖത്ത് വീട്ടിൽ സുധീഷ് (36), ക്ലീനർ ആലപ്പുഴ അരൂർ കണ്ടത്തിൽചിറ നിധീഷ് (27)എന്നിവർ അപകടസ്ഥലത്ത് മരിച്ചിരുന്നു. ഡോ. ബാലകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുവച്ചു. വൈകിട്ട് മൂന്നോടെ സംസ്‌കരിച്ചു. സഹോദരി: ദേവിക. Read on deshabhimani.com