താലൂക്ക് ആശുപത്രിയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണം



കൊട്ടാരക്കര അപവാദ പ്രചാരണങ്ങളിലൂടെ കൊട്ടാരക്കര താലൂക്കാശുപത്രിയെ തകർക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് ആവശ്യപ്പെട്ടു. കൊട്ടാരക്കരയിലും പരിസരങ്ങളിലുമുള്ള ആയിരക്കണക്കിന് ജനങ്ങളാണ് ദിവസവും ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നത്. എന്നാൽ, അടുത്തകാലത്തായി സ്ഥാപനത്തിനെതിരെ അപവാദ പ്രചാരണങ്ങളും അനാവശ്യ സമരങ്ങളും നടന്നുവരുന്നു. ആശുപത്രിയിൽ എത്തുന്ന ഏതൊരാൾക്കും പരമാവധി ചികിത്സ ഉറപ്പാക്കണം. ചികിത്സ ലഭിക്കാതെ ഒരാളുടെയും ജീവൻ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. അത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരവും നിയമനടപടികൾക്ക് വിധേയമാക്കേണ്ടതുമാണ്. ആശുപത്രി പരിസരത്ത് ഒരു നായ ചത്തുകിടന്നതിന്റെ പേരിൽ സമരം സംഘടിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ചികിത്സയുമായി ബന്ധപ്പെട്ട വീഴ്ചകളെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. യഥാസമയം ചികിത്സ ലഭിച്ചിട്ടും ജീവൻപൊലിയുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. അത്തരം സംഭവങ്ങളെ തെറ്റായ വ്യാഖ്യാനങ്ങൾ നൽകി വാർത്തയാക്കുന്നവർ സ്വകാര്യ ആശുപത്രികളെ സഹായിക്കുകയാണ്. അപവാദ പ്രചരണങ്ങൾ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ മനോവീര്യം തകർക്കുകയും അവർ സ്ഥലംമാറി പോകുകയുമാണ്. ഇതിൽ സാധാരണക്കാരായ ജനങ്ങളാണ് ദുരിതത്തിലാകുന്നത്. അതിനാൽ അനാവശ്യ പ്രചാരണങ്ങളിൽനിന്നും സമരങ്ങളിൽനിന്നും പിന്തിരിയണമെന്നും ചെയർമാൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News