12 വില്ലേജിൽ 
ഡിജിറ്റൽ സർവേ പൂർണം



    കൊല്ലം ജില്ലയിൽ 12 വില്ലേജിൽ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയായി. കൊല്ലം താലൂക്കിലെ മങ്ങാട്‌, കിളികൊല്ലൂർ, കൊറ്റങ്കര, കരുനാഗപ്പള്ളി താലൂക്കിലെ കുലശേഖരപുരം, കല്ലേലിഭാഗം, തൊടിയൂർ , പുനലൂർ, വാളക്കോട്‌, ഇടമൺ, പത്തനാപുരം തലവൂർ, വിളക്കുടി, പത്തനാപുരം വില്ലേജുകളിലെ സർവേയാണ്‌ പൂർത്തിയായത്‌. ഭൂവുടമയ്‌ക്ക്‌ സ്വന്തം ഭുമിയുടെ രേഖകൾ ലഭിക്കുന്നതിനൊപ്പം കേരളത്തിന്റെ ഭാവി വികസനപദ്ധതികൾക്ക്‌ പ്രയോജനപ്പെടുത്തുന്ന ഭൂമിയുടെ ആധികാരികരേഖയാണ്‌ ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാകുക. രാജ്യത്തിന്‌ മാതൃകയാണ്‌ ‘എന്റെ ഭൂമി’ എന്ന പേരിൽ സംസ്ഥാനത്ത്‌ നടക്കുന്ന ഡിജിറ്റൽ റീസർവേ. ഡിജിറ്റൽ സർവേയ്‌ക്കായി ഒന്നാം ഘട്ടത്തിൽ 12 വില്ലേജുകളെയാണ്‌ തെരഞ്ഞെടുത്തത്‌. ഈ വില്ലേജുകളുടെ അതിരടയാളം പ്രസിദ്ധീകരിച്ചു. ഇവിടെയുള്ള ഭൂവുടമകൾക്ക്‌ വസ്‌തു സംബന്ധിച്ച്‌  സംശയങ്ങൾ ഉണ്ടെങ്കിൽ റെക്കാർഡുകൾ പരിശോധിക്കാൻ സർവേ ഓഫീസുകളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. ജില്ലയിൽ ആദ്യമായി സർവേ അതിരടയാള നിയമത്തിലെ സെക്‌ഷൻ 13 പ്രസിദ്ധീകരിക്കുന്ന മങ്ങാട്ടും കുലശേഖരപുരത്തും 30 വരെയും മറ്റു വില്ലേജുകളിൽ ഒക്‌ടോബർ 15വരെയും പൊതുജനങ്ങൾക്ക്‌ സൗകര്യം പ്രയോജനപ്പെടുത്താം.  കൊല്ലം താലൂക്കിലെ വില്ലേജുകളിലെ ഭൂവുടമകൾ താലൂക്ക്‌ കച്ചേരി റീ സർവേ അസിസ്‌റ്റന്റ്‌ ഡയറക്‌ടർ ഓഫീസിൽ പരിശോധനയ്‌ക്ക്‌ ഹാജരാകണം. കരുനാഗപ്പള്ളിയിൽ സിവിൽസ്‌റ്റഷനിലെ റീസർവേ സൂപ്രണ്ട്‌ ഓഫീസ്‌, പുനലൂരിൽ വാളക്കോട്‌ ഡിജിറ്റൽ ക്യാമ്പ്‌ ഓഫീസ്‌, ഇടമണിലെ സർവേ ക്യാമ്പ്‌ ഓഫീസ്‌, പത്തനാപുരത്ത്‌ പാണ്ടിത്തിട്ട പകൽവീട്‌ ഡിജിറ്റൽ സർവേ ക്യാമ്പ്‌ ഓഫീസ്‌, വിളക്കുടി അമ്പലം ജങ്‌ഷൻ ക്യാമ്പ്‌ ഓഫീസ്‌, ചേലക്കോട്‌ വൈകെ ടവർ ക്യാമ്പ്‌ ഓഫീസ്‌ എന്നിവിടങ്ങളിൽ പരിശോധിക്കാം.    Read on deshabhimani.com

Related News