അന്വേഷണത്തിൽ കണ്ടെത്തിയത്‌ ഗുരുതര ക്രമക്കേടുകൾ



കോട്ടയം കോട്ടയം നഗരസഭയിലെ മൂന്ന്‌ കോടി രൂപയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് വിഷയത്തിൽ തദ്ദേശവകുപ്പ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വ ത്തിൽ നഗരസഭയിലെത്തി അന്വേഷണം ആരംഭിച്ചു. ആദ്യ അന്വേഷണത്തിൽ തന്നെ ഗുരുതര അഴിമതികളാണ്‌ കണ്ടെത്തിയത്‌.  സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനിരുന്നപ്പോൾ പെൻഷനായി പലരുടെയും അക്കൗണ്ടുകളിലേക്ക്‌ കൂടുതൽ പണം നൽകിയതായി കണ്ടെത്തി. ഇങ്ങനെ അക്കൗണ്ടിലേക്ക്‌ ലഭിച്ചിരുന്ന പണം പിന്നീട്‌ തിരിച്ച്‌ വാങ്ങിയും തട്ടിപ്പ്‌ നടത്തിയതായി സംശയിക്കുന്നു. നഗരസഭയിലെ രണ്ട്‌ വർഷത്തെ ഓഡിറ്റ്‌ റെക്കോർഡുകളും കാണാതായതും ഗുരുതര വീഴ്‌ചയായി സംഘം കണ്ടെത്തി. തദ്ദേശവകുപ്പ്‌ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ സീനിയർ ഫിനാൻസ്‌ ഓഫീസർ എ ലേഖയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് അന്വേഷണം നടത്തുന്നത്‌. സെക്രട്ടറി, അക്കൗണ്ട്സ് സൂപ്രണ്ട്, അക്കൗണ്ടന്റ്‌, പെൻഷൻ വിഭാഗം ജീവനക്കാർ എന്നിവരിൽനിന്ന് സംഘം വിവരങ്ങൾ ശേഖരിച്ചു. സസ്പെൻഷനിലായ ജീവനക്കാരെയും വിളിച്ചുവരുത്തിയിരുന്നു. മുൻ സെക്രട്ടറിമാരെയും വിളിച്ചുവരുത്തി. ഇവരിൽനിന്നു മൊഴിയെടുക്കും.    പെൻഷനുമായി ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചു. നഗരസഭയിൽ സ്ഥിരം ഓഡിറ്റ് സംവിധാനം ഉണ്ടായിട്ടും തട്ടിപ്പു കണ്ടെത്താതിരുന്നത് വീഴ്ചയായി അധികൃതർ ചൂണ്ടിക്കാട്ടി.  2019 ഏപ്രിൽ മുതൽ ഈ വർഷം ജൂലൈ വരെ ബന്ധപ്പെട്ട സെക്ഷനുകൾ കൈകാര്യം ചെയ്തിരുന്ന ജീവനക്കാരോട്‌ പരിശോധന ദിവസങ്ങളിൽ അവധിയെടുക്കരുതെന്നും ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. സംഭവത്തിൽ നാലുപേർ സസ്പെൻഷനിലാണ്. Read on deshabhimani.com

Related News