കാണംവിൽക്കേണ്ട... ഓണമുണ്ണാം

ഓണ വിപണിക്കുള്ള അവശ്യ സാധനങ്ങൾ കോട്ടയം വടവത്തൂരിലുള്ള സപ്ലൈകോയുടെ ഗോഡൗണിൽ എത്തിച്ചപ്പോൾ


 കോട്ടയം ഓണമുണ്ണാൻ ഇനി കാണം വിൽക്കേണ്ട. വിപണിയിലെ വിലക്കയറ്റം ഓണക്കാലത്തെ ബാധിക്കാതിരിയ്‌ക്കാൻ സർക്കാർ ഇടപെടൽ സജീവമാകുന്നു.  ഓണക്കാലം സുഭിക്ഷമാക്കാൻ സപ്ലൈകോ ഓണച്ചന്തകൾ ഒരുങ്ങുന്നു. കോട്ടയത്ത്‌ ജില്ലാതലത്തിലും 10 മേഖലകളിലുമായി ഓണച്ചന്തകൾ തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 13 സബ്‌സിഡി സാധനങ്ങളും സബ്സിഡിയിതര സാധനങ്ങളും ലഭ്യമാകും. ശബരി ഉൽപ്പന്നങ്ങൾക്ക്‌ പുറമേ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും.  സപ്ലൈകോയ്‌ക്കൊപ്പം ഹോർട്ടികോർപ്പ്‌, മിൽമ, കൈത്തറി സ്‌റ്റാളുകളും സജ്ജമാക്കും. കർഷകരിൽ നിന്നും നേരിട്ട്‌ ശേഖരിക്കുന്നതുൾപ്പെടെയുള്ള പഴവർഗങ്ങളും പച്ചക്കറികളും ന്യായവിലയ്ക്ക്‌ ഹോർട്ടികോർപ്പ്‌ സ്‌റ്റാളിൽ ലഭിക്കും. പാൽ, തൈര്‌, നെയ്യ്‌, മറ്റ്‌ പാലുൽപ്പന്നങ്ങൾ എന്നിവ മിൽമ സ്‌റ്റാളുകളിലും ലഭ്യമാകും. കോട്ടയം പഴയ പൊലീസ്‌ സറ്റേഷൻ മൈതാനത്ത്‌ ജില്ലാ മേളയും, ചങ്ങനാശേരി, ഏറ്റുമാനൂർ, കടുത്തുരുത്തി, പാലാ, പാമ്പാടി, പൊൻകുന്നം, പുതുപ്പളളി, വൈക്കം എന്നിവടങ്ങളിൽ ഓണച്ചന്തകളും ആരംഭിക്കും. നിയോജക മണ്ഡല കേന്ദ്രങ്ങളിലും വിപണി ഉണ്ടാകും. ഇതു കൂടാതെ ജില്ലയിലെ സപ്ലൈകോ ഹൈപ്പർ മാർക്കറ്റിലും 52 മാവേലി സൂപ്പർമാർക്കറ്റുകളിലും 55 മാവേലി സ്‌റ്റോറുകളിലും എല്ലാ സാധനങ്ങളും ലഭ്യമാകും.  കോട്ടയം പഴയ പൊലീസ്‌ സറ്റേഷൻ മൈതാനത്ത്‌ വ്യഴാഴ്‌ച  ജില്ലാ മേള ആരംഭിക്കും. മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. വിവിധ കേന്ദ്രങ്ങളിലേക്ക്‌ വിതരണം ചെയ്യേണ്ട സാധനങ്ങൾ എല്ലാം വടവാതൂരിലെ ഗോഡൗണിൽ ശേഖരിച്ചിട്ടുണ്ട്‌. സാധനങ്ങളുടെ തരംതിരിക്കലും പായ്‌ക്കിങും ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. Read on deshabhimani.com

Related News