ലഹരിയൊഴുക്ക് തടയും



  കോട്ടയം ഓണക്കാലത്ത് അനധികൃത മദ്യത്തിന്റെയും ലഹരിപദാർഥങ്ങളുടേയും ഒഴുക്ക്‌ നിയന്ത്രിക്കാൻ 11മുതൽ 20വരെ പ്രത്യേക ഡ്രൈവ് നടത്തും. കലക്ടർ ജോൺ വി സാമുവലിന്റെ അധ്യക്ഷനായി ചേർന്ന യോഗത്തിലാണ്‌ തീരുമാനം. വിവിധ വകുപ്പുകളുമായി സഹകരിച്ചും സംയുക്ത സ്‌ക്വാഡുകളുടെ നേതൃത്വത്തിലും കർശനമായ പരിശോധന നടത്തും. ജില്ലാ,- താലൂക്ക് ആസ്ഥാനങ്ങളിൽ പൊലീസ് -എക്‌സൈസ്,- റവന്യൂ വകുപ്പുകളുടെ കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തും. ഇവ 24 മണിക്കൂറും പ്രവർത്തിക്കും.   ബാറുകളും മദ്യശാലകളും അനുവദനീയമായ സമയത്തുതന്നെയാണോ പ്രവർത്തിക്കുന്നത് എന്നുറപ്പാക്കാൻ പരിശോധനകൾ നടത്തും. ഓണക്കാലത്തോടനുബന്ധിച്ച്‌ ഹോട്ടലുകളിൽ പ്രത്യേക പാർടികൾ സംഘടിപ്പിക്കുകയാണെങ്കിൽ പൊലീസിൽനിന്ന് അനുമതി തേടിയിരിക്കണം. മറ്റ് ലഹരിപദാർഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡ്രഗ്‌സ് കൺട്രോളറുടെ നേതൃത്വത്തിൽ മരുന്നുകടകളിൽ പ്രത്യേക പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച്‌ പ്രത്യേക പരിശോധന നടത്തും.     സ്വകാര്യവാഹനങ്ങളിലും മറ്റും മദ്യവും ലഹരിവസ്തുക്കളും കടത്തുന്നുണ്ടോ എന്ന്‌ കണ്ടെത്താൻ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ പൊലീസും എക്‌സൈസുമായി സഹകരിച്ച്‌ പ്രത്യേക പരിശോധന നടത്തും.  പൊതുവിദ്യാഭ്യാസവകുപ്പ്, കൊളേജീയറ്റ് എഡ്യൂക്കേഷൻ എന്നിവയുടെ നേതൃത്വത്തിൽ ബോധവൽക്കരണപരിപാടികൾ സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി സംഘടിപ്പിക്കും. കായൽ മേഖലകളിലും ജില്ലാതിർത്തികളിലും പ്രത്യേക പരിശോധന നടത്തും. റെയിൽവേ പൊലീസുമായി സഹകരിച്ച് റെയിൽവേ സ്‌റ്റേഷനുകളിലും മറ്റും പ്രത്യേകപരിശോധന നടത്തും. പൊലീസ്, -എക്‌സൈസ് വിഭാഗങ്ങളുടെ രാത്രികാല പട്രോളിങ് ശക്തമാക്കും. ഓണാഘോഷത്തോടനബന്ധിച്ച് ജില്ലാതലത്തിൽ എക്‌സൈസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈവേ പട്രോളിങ് സ്‌ക്വാഡിനെയും അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കുന്നതിന് ജില്ലാതലത്തിൽ മേഖല തിരിച്ച് രണ്ട്‌ സ്‌ട്രൈക്കിങ് ഫോഴ്സ്‌ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി ആനന്ദ്, സബ് കലക്ടർ ഡി രഞ്ജിത്ത്, തുടങ്ങിയവർ  പങ്കെടുത്തു.       Read on deshabhimani.com

Related News