ആരോഗ്യചർച്ചകൾക്ക്‌ കോട്ടയം ഒരുങ്ങി



  കോട്ടയം കേരളത്തിന്റെ ആരോഗ്യമേഖലയെ സമഗ്രമായി വിശകലംചെയ്യുന്ന ചർച്ചകൾക്ക്‌ കോട്ടയം ഒരുങ്ങി. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി തുടങ്ങി വിവിധ ചികിത്സാമേഖലകളും പുത്തൻ ഗവേഷണങ്ങളും നയങ്ങളുമെല്ലാം ഉൾപ്പെടുന്ന ചർച്ചകൾക്കാണ്‌ 25, 26 തീയതികളിൽ കോട്ടയം സിഎംഎസ്‌ കോളേജ്‌ വേദിയാകുന്നത്‌. അഞ്ചാം കേരള പഠനകോൺഗ്രസിന്‌ മുന്നോടിയായാണ്‌ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നത്‌.    കേരളത്തിലെ എല്ലാ രാഷ്ട്രീയപാർടികളുടെയും വിദഗ്‌ധരുടെയും പങ്കാളിത്തത്തോടെ നവകേരള നിർമിതിക്കായുള്ള ആശയങ്ങൾ രൂപീകരിക്കുകയാണ് പഠന കോൺഗ്രസിന്റെ ലക്ഷ്യം. സെമിനാറിൽ ഉയർന്നുവരുന്ന ചർച്ചകൾ പഠനകോൺഗ്രസിലെ ചർച്ചകൾക്ക്‌ ആധാരമാകും.   ഞായർ രാവിലെ ഉദ്ഘാടനസമ്മേളനത്തിനുശേഷം പൊതുപ്രഭാഷണങ്ങളും ചർച്ചകളും ആരോഗ്യമേഖലയെ സംബന്ധിച്ച് സമാന്തര സെഷനുകളായി നടക്കും. പത്തുവേദികളിലാണ് ചർച്ചകൾ നടക്കുക. ആകെ 30 സമ്മേളനങ്ങളിലായി 150ൽപരം പ്രബന്ധങ്ങൾ അവതരിപ്പിച്ച് പൊതുചർച്ചക്ക്‌ വിധേയമാക്കും. ചർച്ചകൾ സമാപന പൊതുസമ്മേളനത്തിൽ ക്രോഡീകരിക്കും. ഇതിനെ ആസ്‌പദമാക്കിയാണ് ആരോഗ്യമേഖലയെപ്പറ്റി അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിൽ ചർച്ചകൾ നടക്കാൻ പോകുന്നത്.  ജനസംഖ്യാവ്യതിയാനവും മുതിർന്ന പൗരന്മാരുടെ ആരോഗ്യപ്രശ്‌നങ്ങളും, ആരോഗ്യവും ഭൂമിയും, മാനസികാരോഗ്യം, ആരോഗ്യസർവകലാശാലയും ആരോഗ്യ വിദ്യാഭ്യാസവും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണം, വൈദ്യഗവേഷണം, ആരോഗ്യനിയമങ്ങൾ, കോവിഡും കോവിഡാനന്തര പ്രശ്‌നങ്ങളും, ആരോഗ്യനയങ്ങൾ: ആസൂത്രണവും ഭരണപ്രക്രിയയും, അപകടങ്ങൾ –- ട്രോമ കെയർ, ദന്താരോഗ്യം, ഡിജിറ്റൽ ഹെൽത്ത്‌, തദ്ദേശസ്ഥാപനങ്ങളും ആരോഗ്യമേഖലയും, ഹെൽത്ത്‌ ഫിനാൻസ്‌, ഹെൽത്ത്‌ ഇൻഷുറൻസ്‌, ആരോഗ്യവും ഔഷധമേഖലയും, ആയുഷ്, പ്രാഥമികാരോഗ്യം എന്നീ മേഖലകളിലാണ്‌ ചർച്ചകൾ നടക്കുക.     Read on deshabhimani.com

Related News