ജില്ല ബജറ്റിൽ ഇല്ല



 കോട്ടയം കേന്ദ്രസർക്കാരിന്റെ ബജറ്റിൽ കണ്ണുംനട്ടിരുന്നവർക്ക്‌ കനത്ത നിരാശ ഫലം. കോട്ടയം ജില്ലക്ക്‌ നേരിട്ട്‌ ഗുണം ചെയ്യുന്ന ഒരു പദ്ധതിയോ പ്രഖ്യാപനമോ ബജറ്റിലുണ്ടായില്ല. ചെറിയ പ്രതീക്ഷയുണ്ടായിരുന്നത്‌ റബറിലായിരുന്നു. അതും അസ്ഥാനത്തായി. ജില്ലയിൽനിന്ന്‌ കേന്ദ്രമന്ത്രിയുണ്ടായിട്ടും അവഗണനക്ക്‌ മാത്രം മാറ്റമുണ്ടായില്ല.   കോട്ടയത്തിന്റെ നട്ടെല്ലായ റബറിനെ ബജറ്റ്‌ തിരിഞ്ഞുനോക്കിയില്ല. റബർകൃഷിയെ പ്രോത്സാഹിപ്പിക്കാൻ എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയും വെറുതെയായി. കോട്ടയത്തിന്‌ എയിംസ്‌ എന്ന ആവശ്യവും എംപിമാർ ഉന്നയിച്ചിരുന്നു. ശബമരിമല ഗ്രീൻഫീൽഡ്‌ വിമാനത്താവളം ജില്ലയുടെ സ്വപ്‌നപദ്ധതിയാണ്‌; അതുപോലെ ശബരി റെയിൽപാതയും. ഇത്‌ രണ്ടിനെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല. കുറവിലങ്ങാട്‌ സയൻസ്‌ സിറ്റിയുടെ തുടർവികസനത്തിന്‌ ഫണ്ട്‌ വകയിരുത്തിയിട്ടില്ല. കാർഷികമേഖല വലിയ അവഗണനയാണ്‌ നേരിട്ടത്‌. നെല്ല്‌ സംഭരണത്തെയെങ്കിലും പരിഗണിച്ചിരുന്നെങ്കിൽ കോട്ടയത്തെ കർഷകർക്ക്‌ നേരിട്ട്‌ ഗുണം ലഭിക്കുമായിരുന്നു.    ഞെട്ടിക്കുന്ന അവഗണന നേരിട്ടത്‌ റെയിൽവേയാണ്‌. എംപി ആയിരുന്ന തോമസ്‌ ചാഴികാടന്റെ ഇടപെടലിൽ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ വികസനപദ്ധതികൾ രാജ്യത്തുതന്നെ മാതൃകയായിരുന്നു. ഇതിന്റെ തുടർനടപടികൾക്ക്‌ ബജറ്റിൽ ഫണ്ട്‌ ഒന്നും വകയിരുത്തിയിട്ടില്ല. റെയിൽവേയെ കൂടുതൽ കാര്യക്ഷമമാക്കാൻ ഓട്ടോമാറ്റിക്‌ സ്വിച്ചിങ്‌ സിസ്‌റ്റം വേണമെന്ന ആവശ്യത്തോടും കേന്ദ്രം മുഖംതിരിച്ചു.  Read on deshabhimani.com

Related News