കാറ്റുപോയി കാറ്ററിങ്



കോഴിക്കോട്‌ കേന്ദ്രസർക്കാർ പാചകവാതക വില കുത്തനെ വർധിപ്പിക്കുമ്പോൾ തീയാളുന്നത്‌ കാറ്ററിങ് രംഗത്ത്‌ മുതൽമുടക്കിയവരുടെ നെഞ്ചിൽ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന മേഖലയ്‌ക്ക്‌ ഇരുട്ടടിയാവുകയാണ്‌  പാചകവാതക വിലവർധന.  കല്യാണമുൾപ്പെടെ വലിയ പരിപാടികൾക്ക്‌ പത്തുമുതൽ 15 വരെ സിലിണ്ടർ ഗ്യാസ്‌ ചെലവാകും.  കഴിഞ്ഞ എട്ടുവർഷത്തിനിടെ വാണിജ്യ ഗ്യാസിന്റെ വില ഇരട്ടിയായി. 1100 രൂപയിൽനിന്ന്‌ 2124 രൂപയായി. ചെറിയ ലാഭം കിട്ടുന്ന ചായക്കും എണ്ണക്കടിക്കുമാണ്‌ കൂടുതൽ ഗ്യാസ്‌ ചെലവാകുക. തുടക്കം മുതൽ അവസാനംവരെ കത്തിക്കണം.   ഊണിനും ബിരിയാണിക്കും ഉൾപ്പെടെ വില വർധിക്കും. ചിക്കൻ 100–-140, മട്ടൻ 160–-190, ബീഫ്‌- 110–-140 എന്നിങ്ങനെയാണ്‌ നിലവിൽ ബിരിയാണി വില. പൊറോട്ടക്ക്‌ 12–-15 രൂപയായി. എണ്ണക്കടികൾക്ക്‌ 12–-15 രൂപയായി. ഇനിയും കൂടിയാൽ സാധാരണക്കാരന്‌ താങ്ങാനാവില്ല.   സംസ്ഥാനത്ത്‌ 4000 രജിസ്‌ട്രേഡ്‌ കാറ്ററിങ് യൂണിറ്റുകളുണ്ട്‌. നാലുലക്ഷം തൊഴിലാളികളും ജോലിചെയ്യുന്നു. കൂടാതെ ഭക്ഷണ വിതരണമുൾപ്പെടെ നിരവധി പേർക്ക്‌ തൊഴിൽ നൽകുന്നു. വീടുകളിലും മറ്റുമായി ചെറുകിട കാറ്ററിങ് സംവിധാനങ്ങളുമുണ്ട്‌. ഇവർക്കെല്ലാം കേന്ദ്ര സർക്കാർ തീരുമാനം തിരിച്ചടിയാകും.    Read on deshabhimani.com

Related News