ഉരുൾപൊട്ടലിൽ ഒഴുക്ക്‌ നിലച്ച 
പുന്നപ്പുഴയെ വീണ്ടെടുക്കുന്നു



  കോഴിക്കോട്‌ വയനാട്‌  ഉരുൾപൊട്ടലിൽ കെട്ടിടാശിഷ്‌ടവും മണ്ണും പാറയും  നിറഞ്ഞ്‌ ഒഴുക്ക്‌ നിലച്ച  പുന്നപ്പുഴയെ പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക കർമപദ്ധതി. സംസ്ഥാന ദുരന്ത നിവാരണ സമിതിയുടെ അപേക്ഷ അനുസരിച്ചാണ്‌ മേപ്പാടി പഞ്ചായത്തിലെ പുന്നപ്പുഴയെ വീണ്ടെടുക്കാനായി പദ്ധതി ആവിഷ്‌കരിക്കുന്നത്‌. ഇതിന്റെ ഭാഗമായി പുഴയുടെ നിലവിലെ അവസ്ഥയും  പ്രശ്‌നങ്ങളും പഠിക്കാനും പരിഹാര  നിർദേശത്തിനുമായി   വിദഗ്‌ധ സമിതിയെ നിയോഗിച്ചു.       കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ട്‌ ഡിവിഷൻ എക്‌സിക്യുട്ടീവ്‌ എൻജിനിയർ വി സന്ദീപ്‌ ചെയർപേഴ്‌സണായ ആറംഗ സമിതിയാണ്‌ പഠനം നടത്തുക. ഉരുൾ പൊട്ടിയൊലിച്ച പുഴയുടെ ഭാഗങ്ങളെല്ലാം സമിതി പരിശോധിക്കും. ഒഴുക്ക്‌ തടസ്സപ്പെടുത്തുന്ന രീതിയിൽ പുഴയിലും കൈവഴികളിലുമായി  അടിഞ്ഞുകൂടിയ  പാറകൾ, ഉരുളൻ കല്ലുകൾ, അവശിഷ്‌ടം എന്നിവ കണ്ടെത്തി ഒഴിവാക്കേണ്ടതെങ്ങനെയെന്ന മാർഗനിർദേശം നൽകും. ഭാവിയിൽ  മണ്ണൊലിപ്പ്‌ തടയുന്നതിനായി  ഇവ ഉപയോഗിച്ച്‌ പുഴയുടെ ഓരം ബലപ്പെടുത്തുന്ന കാര്യവും പരിഗണിക്കും.  ഉരുൾപൊട്ടൽ ബാധിച്ച നദീ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിന്‌ പ്രകൃതിസൗഹാർദപരമായ ഇടപെടലാണ്‌ ആവിഷ്‌ക്കരിക്കുക. ഉരുൾപൊട്ടൽ എത്രമാത്രം നദിയെ ദോഷകരമായി ബാധിച്ചു എന്നതിന്റെ റിപ്പോർട്ടും തയ്യാറാക്കും. അഞ്ചിനകം സംഘം പ്രദേശം സന്ദർശിച്ച്‌ 25നകം സംസ്ഥാന ദുരന്ത നിവാരണ സമിതിക്ക്‌‌ റിപ്പോർട്ട്‌ നൽകണം.   Read on deshabhimani.com

Related News